ഭാജിയും ഓസീസ് ഓള്‍ റൌണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സും തമ്മിലുള്ള വംശീയാധിക്ഷേപ പ്രശ്നം ജസ്റ്റിസ് ജോണ്‍ ഹാന്‍സന്‍ നിയമപരമായി പരിഹരിച്ചു. എന്നാല്‍, ഇതിന് മാനസിക പരിഹാരമായിട്ടില്ല എന്ന് സൈമണ്ട്സിന്‍റെ ഏറ്റവും പുതിയ പ്രതികരണം സൂചിപ്പിക്കുന്നു.
ഹാന്‍സന്‍റെ വിധി തന്നെ മാനസികമായി തകര്‍ത്ത് തരിപ്പണമാക്കി എന്ന് സൈമണ്ട്സ് സണ്‍ഡെ ടെലിഗ്രാഫ് പത്രത്തില്‍ എഴുതിയ കോളത്തില്‍ പറയുന്നു. ഈ മാനസികാവസ്ഥയില്‍ നീന്ന് തന്നെ കര കയറ്റിയത് തന്‍റെ കൂട്ടുകാരിയുമൊത്തുള്ള കറക്കമാണെന്നും ഈ വിവാദ താരം തന്‍റെ കോളത്തിലൂടെ പുറത്തുവിട്ടിരിക്കുന്നു.
വിധി അവശേഷിപ്പിച്ച ഞെട്ടലും ഷോണ്‍ ടെയ്റ്റിന്‍റെ വിരമിക്കല്‍ തീരുമാനവും നല്‍കിയ സമ്മര്‍ദ്ദം അതിജീവിക്കാന്‍ സഹായിച്ചത് കൂട്ടുകാരിയുമൊത്തുള്ള ഉച്ചഭക്ഷണമായിരുന്നു. ഉച്ചഭക്ഷണത്തിന് പുറത്ത് പോയ ഓരോ നിമിഷവും കൂട്ടുകാരിയെ പ്രേമിക്കുകയായിരുന്നു. ഇത് മാനസികാവസ്ഥ ലഘൂകരിക്കാന്‍ സഹായിച്ചു എന്നും സെമണ്ട്സ് പറയുന്നു.
ഹര്‍ഭജന് മുന്ന് ടെസ്റ്റുകളില്‍ നല്‍കിയ വിലക്ക് മാറ്റി പകരം മാച്ച് ഫീയുടെ 50 ശതമാനം പിഴയായി നല്‍കാന്‍ ഹാന്‍സന്‍ വിധിച്ചതാണ് സെമണ്ട്സിന് താങ്ങാന്‍ കഴിയാതെ പോയത്. താരത്തിന് ‘വംശീയാധിക്ഷേപം’ തെളിയിക്കാന്‍ സാധിച്ചില്ല എന്നാണ് ഹാന്‍സന്‍ തന്‍റെ വിധിയില്‍ പറഞ്ഞത്.
റിക്കി പോണ്ടിങ്ങിനെയും മാത്യു ഹൈഡനെയും മൈക്കല്‍ ക്ലാര്‍ക്കിനെയും ടീം അഭിഭാഷകരെയും ഞാന്‍ ഹോട്ടല്‍ ലോബിയില്‍ വച്ച് കണ്ടു. ഞങ്ങള്‍ കേസിനെ കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം കോടതിയിലേക്ക് പോയി. കോടതിയില്‍ തെളിവ് നല്‍കാനും ഹര്‍ഭജന്‍റെ വാദം കേള്‍ക്കാനുമായി മൂന്നര മണിക്കൂര്‍ ചെലവഴിച്ചു.
തിരികെ ബ്രിസ്ബേണിലേക്കുള്ള ഫ്ലൈറ്റ് പിടിക്കാനായിരുന്നു പിന്നീടുള്ള ധൃതി. പക്ഷേ, ബ്രിസ്ബേണില്‍ എത്തിയ ശേഷം ഹാന്‍സന്‍റെ വിധി കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി, സൈമണ്ട്സ് പറയുന്നു.
ഇന്ത്യ-ഓസീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വച്ച് ഹര്‍ഭജന്‍ തന്നെ “കുരങ്ങ്” എന്ന് വിളിച്ച് അധിക്ഷേപം നടത്തി എന്നായിരുന്നു സൈമണ്ട്സിന്‍റെ പരാതി. ഇതിനെതിരെ മാച്ച് റഫറി ഹര്‍ഭജന് മുന്ന് ടെസ്റ്റുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, തുടര്‍ന്ന് അപ്പില്‍ നല്‍കിയ ഹര്‍ഭജന്‍റെ കേസ് ഹാന്‍സനാണ് കൈകാര്യം ചെയ്തത്.