ട്വന്‍റി20: ഇന്ത്യ പതറുന്നു

വെല്ലിംഗ്ടണ്‍| WEBDUNIA|
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്‍റി20യിലും ഇന്ത്യ പതറുന്നു. അലക്‍ഷ്യമായി മുന്‍‌നിര വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍.

കഴിഞ്ഞ മത്സരത്തിലേതുപോലെ ഉജ്ജ്വല തുടക്കം നല്‍കി സെവാഗ് ആദ്യമേ പുറത്തായി. 11 പന്തില്‍ നിന്ന് അഞ്ച് ഫോറുകളുടെ അകമ്പടിയോടെ സെവാഗ് 24 റണ്‍സെടുത്തു. ബ്രെയ്ന്‍റെ പന്തില്‍ വെറ്റോറിക്ക് ക്യാച്ച് നല്‍കി സെവാഗ് മടങ്ങുകയായിരുന്നു.

10 റണ്‍സെടുത്ത ഗംഭീറിനെ പിന്നീട് ബട്‌ലര്‍ മടക്കിയയച്ചു. കഴിഞ്ഞ കളിയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ റെയ്നയെ ഇന്ന് പൂജ്യത്തിനാണ് കീവീസ് തിരിച്ചയച്ചത്. ബട്‌ലറുടെ പന്തില്‍ സൌത്തീക്ക് പിടികൊടുത്ത് റെയ്ന മടങ്ങി. സ്കോര്‍ അറുപതിലെത്തിയപ്പോഴേക്കും ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.

പിന്നീട് ക്രീസില്‍ ഒന്നിച്ച യുവരാജും ധോണിയുമാണ് വിക്കറ്റുകളുടെ കൂട്ടക്കൊഴിച്ചിലിന് തടയിട്ടത്. ആറാം ഓവറില്‍ ബട്‌ലറുടെ പന്ത് ബൌണ്ടറിയിലേക്ക് പറത്തിയ യുവരാ‍ജ് കഷ്ടിച്ചാണ് രക്ഷപെട്ടത്. ക്യാ‍ച്ചിനുള്ള ശ്രമത്തിനിടെ ബ്രൂമിന്‍റെ കാല്‍ ബൌണ്ടറി ലൈനില്‍ സ്പര്‍ശിച്ചിരുന്നു. എന്നാല്‍ അര്‍ദ്ധസെഞ്ച്വറി തികച്ച യുവരാജ് ബ്രെയ്ന്‍റെ പന്തില്‍ ഓറം പിടിച്ച് പുറത്തായി. 33 പന്തുകളാണ് 50 തികയ്ക്കാന്‍ യുവരാജിന് വേണ്ടിവന്നത്. ഇതില്‍ നാല് കൂറ്റന്‍ സിക്സറുകളും മൂന്ന് ബൌണ്ടറിയും ഉള്‍പ്പെടുന്നു.

ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയ്ക്ക് പകരം രവിന്ദ്ര ജഡേജയുമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :