സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഒരിക്കല്‍ കൂടി സെഞ്ച്വറിപ്പടിയില്‍ കാലിടറി വീണ മൂന്നാം ദിനം ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 23 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 428 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ 405 റണ്‍സിന് പത്തിമടക്കി. 98 റണ്‍സെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും 86 റണ്‍സെടുത്ത സുരേഷ് റെയ്നയുടെയും ഉജ്ജ്വല ഇന്നിംഗ്സുകളാണ് ഓസ്ട്രേലിയന്‍ സ്കോറിന് അടുത്തെത്താന്‍ ഇന്ത്യയെ സഹായിച്ചത്.
അവസാന സെഷനില്‍ 23 റണ്‍സിന് ഇന്ത്യയുടെ അവസാന അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. നേരത്തെ രണ്ട് വിക്കറ്റിന് 110 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയെ രാഹുല്‍ ദ്രാവിഡും ഇഷാന്ത് ശര്‍മ(18)യും ചേര്‍ന്ന് 151 റണ്‍സ് വരെയെത്തിച്ചു. ഇഷാന്തിനെ ബോളിംഗര്‍ പുറത്താക്കിയതിനുശേഷമെത്തിയ സച്ചിനും ദ്രാവിഡും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. സെഞ്ച്വറിയിലേക്ക് കുതിക്കുകയാണെന്ന് കരുതിയ ദ്രാവിഡിനെ(77) വീഴ്ത്തിയ ബോളിംഗര്‍ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു.
എന്നാല്‍ ദ്രാവിഡിനു പകരമെത്തിയ റെയ്നയുടെ അക്രമണോത്സുകത ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചപ്പോള്‍ സച്ചിന്‍ ആധികാരികമായി മറുവശം കാത്തു. ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി സച്ചിന്‍ നോര്‍ത്തിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്. 354 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍. അര്‍ഹമായ 49 ആം സെഞ്ച്വറിയാണ് സച്ചിന് നഷ്ടമായത്.
പുറം വേദന കാരണം ലക്‍ഷമണു പകരമെത്തിയ ആക്രമണ ബാറ്റിംഗിലൂടെ ധോണി(14) പ്രതീക്ഷ നല്‍കിയെങ്കിലും ജോണ്‍സന്‍റെ പന്തില്‍ വാട്സണ് ക്യാച്ച് നല്‍കി മടങ്ങി. ക്യാച്ചെടുക്കുന്നതിനു മുന്‍പ് പന്ത് നിലത്ത് തൊട്ടെന്ന സംശയത്തില്‍ മൂന്നാം അമ്പയറാണ് ധോണിയുടെ ഔട്ട് വിധിച്ചത്. എന്നാല്‍ പന്ത് നിലത്ത് തൊട്ടിരുന്നുവെന്ന് റീപ്ലേകള്‍ വ്യക്തമാക്കിയിരുന്നു. അതുവരെ മികച്ച രീതിയില്‍ മുന്നേറിയ റെയ്നയും ജോണ്‍സണു മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യന്‍ ലീഡ് പ്രതീക്ഷ അസ്തമിച്ചു.
പുറം വേദനയ്ക്കിടെ ഒമ്പതാമനായി ക്രിസില്‍ഇറങ്ങിയ ലക്‍ഷ്മണ്‍(2) ഹൌറിറ്റ്സിന്‍റെ പന്തില്‍ പുറത്തായി. ഓസീസിനു വേണ്ടി മിച്ചല്‍ ജോണ്‍സണ്‍ അഞ്ചു ബോളിംഗര്‍, ഹൌറിറ്റ്സ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് നേടി.