പാതിരാമണല്‍ - സഹികെട്ട സംവിധായകന്‍ ജയസൂര്യയെ മാറ്റി!

WEBDUNIA|
PRO
ശിക്കാറിന് ശേഷം സംവിധായകന്‍ എം പത്‌മകുമാര്‍ പ്ലാന്‍ ചെയ്ത ചിത്രമാണ് ‘പാതിരാമണല്‍’. ബാബു ജനാര്‍ദ്ദനനായിരുന്നു തിരക്കഥ. പൃഥ്വിരാജിനെ നായകനാക്കി ഒരു പ്രതികാര കഥയാണ് ഉദ്ദേശിച്ചത്. എന്നാല്‍ പൃഥ്വിരാജിന് ഡേറ്റില്ലാത്തത് പ്രൊജക്ടിനെ ആദ്യം കുഴപ്പത്തിലാക്കി. പിന്നീട് പൃഥ്വിയെ മാറ്റി ജയസൂര്യയെ നായകനാക്കി. അപ്പോഴും ശനിദശ ആ ചിത്രത്തെ വിട്ടുമാറിയില്ല. ഷൂട്ടിംഗ് പുരോഗമിക്കവേ മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് ജയസൂര്യയുടെ കാലിന് പരുക്കേറ്റു. അതോടെ ‘പാതിരാമണല്‍’ മുടങ്ങി.

അച്ഛനും മകനുമായി ഇരട്ടവേഷങ്ങളിലഭിനയിക്കുന്ന സിനിമയായിരുന്നു പാതിരാമണല്‍. ഇതില്‍ അച്ഛന്‍ കഥാപാത്രത്തിന്‍റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിരുന്നു. കുട്ടനാട്ടില്‍ ഒരു മഴക്കാലത്ത് നടക്കുന്ന കഥയാണിത്. കഥയില്‍ മഴയ്‌ക്കു വളരെ പ്രാധാന്യമുള്ളതിനാല്‍ ഇനി ജൂണില്‍ ബാക്കിഭാഗം ചിത്രീകരിക്കേണ്ടതുണ്ട്. എന്നാല്‍ ജയസൂര്യ ആ ഡേറ്റുകളൊക്കെ മറ്റ് പ്രൊജക്ടുകള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. പാതിരാമണലിലേക്ക് ജയസൂര്യയുടെ ബള്‍ക്ക് ഡേറ്റ് വേണം എന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാകും.

എന്തായാലും, പാതിരാമണലിന്‍റെ ചിത്രീകരണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ, കടുത്ത ഒരു തീരുമാനം സംവിധായകന്‍ കൈക്കൊണ്ടു. സിനിമയില്‍ ഇനി ജയസൂര്യ അഭിനയിക്കേണ്ടതില്ല. ജയസൂര്യ അവതരിപ്പിക്കേണ്ട നായക കഥാപാത്രത്തെ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കും. അപ്പോള്‍ അച്ഛന്‍ കഥാപത്രമായി ജയസൂര്യ അഭിനയിച്ചുകഴിഞ്ഞ ഭാഗങ്ങളോ? അതിനും പത്‌മകുമാര്‍ വഴി കണ്ടെത്തി. ചിത്രീകരിച്ചുകഴിഞ്ഞ ഭാഗങ്ങള്‍ അങ്ങനെ തന്നെ നിലനിര്‍ത്തും. അതായത് ജയസൂര്യയ്ക്ക് ചിത്രത്തില്‍ അച്ഛന്‍ കഥാപാത്രം മാത്രം. കൂടുതല്‍ വ്യക്തമാക്കിയാല്‍, ഉണ്ണി മുകുന്ദന്‍റെ അച്ഛനായി ജയസൂര്യയ്ക്ക് അഭിനയിക്കേണ്ടി വന്നിരിക്കുന്നു!

ഏതെങ്കിലും ഒരു യുവനടന്‍റെ അച്ഛനായി ഈ പ്രായത്തില്‍ അഭിനയിക്കേണ്ടിവരുമെന്ന് ജയസൂര്യ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. മറ്റ് വഴികളില്ലാതെ ഈ തീരുമാനത്തിന് ജയസൂര്യയ്ക്കും പച്ചക്കൊടി കാട്ടേണ്ടിവന്നു എന്നാണ് വിവരം. സെപ്റ്റംബറില്‍ ഉണ്ണി മുകുന്ദന്‍റെ അച്ഛനായി ജയസൂര്യ അഭിനയിക്കുന്ന ‘പാതിരാമണല്‍’ പുറത്തിറങ്ങുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :