ഷൂട്ടിംഗ് ലൊക്കേഷന്‍ അപകടങ്ങള്‍ തുടര്‍ക്കഥ; ഇരകളാകുന്നത് നായകന്‍ മുതല്‍ വില്ലന്‍ വരെ !

ഷൂട്ടിംഗ് ലൊക്കേഷന്‍ അപകടങ്ങള്‍

സജിത്ത്| Last Modified ചൊവ്വ, 8 നവം‌ബര്‍ 2016 (13:10 IST)
സിനിമ താരങ്ങളെ ദൈവങ്ങളെപ്പോലെ ആരാധിക്കുകയും അവര്‍ക്കായി ആരാധനാലയങ്ങള്‍ വരെ നിര്‍മ്മിക്കുകയും ചെയ്യുന്ന ആരാധകരുള്ള നാടാണ് ഇന്ത്യ. അഭ്രപാളിയില്‍ മിന്നിമറയുന്ന മുഖങ്ങളെ സ്വന്തം വീട്ടിലുള്ള ഒരു കുട്ടിയായും കാമുകനായും കാമുകിയായും മകനായുമെല്ലാം കാണുന്ന പ്രേക്ഷകരാണ് ഇന്ത്യയിലുള്ളത്. സിനിമയും ജീവിതവും വേര്‍തിരിച്ച് കാണാനുള്ള ബോധപൂര്‍വ്വമായ മടിയായിരിക്കും ഇത്തരം ചിന്തകള്‍ക്കുള്ള പ്രധാന കാരണം.

താരങ്ങളെ ഇത്രയധികം സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് താര മരണങ്ങള്‍ ഒരു വിധത്തിലും താങ്ങാന്‍ സാധിക്കില്ല. അപ്രതീക്ഷിതമായ അപകടമരണങ്ങളാണെങ്കില്‍ പറയുകയും വേണ്ട. അത്തരത്തിലുള്ള അപകടങ്ങളില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞ നിരവധി താരങ്ങളുള്ള നാടാണ് നമ്മുടെ ഇന്ത്യ. അത്തരത്തിലുള്ള അപകടങ്ങളുടെ കൂട്ടത്തിലേക്കാണ് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഒരു അപകടം കൂടി നടന്നത്.

കർണാടകയിലെ രാമനഗരിയിൽ ഇന്നലെ സിനിമാ ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററിൽനിന്നു തടാകത്തിലേക്കു ചാടിയ രണ്ടു ചലച്ചിത്രതാരങ്ങള്‍ക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്തിരുന്ന ഉദയ്, അനിൽ എന്നിവരാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഹെലികോപ്റ്ററിൽനിന്നു സുരക്ഷാ മുൻകരുതൽ ഇല്ലാതെ തടാകത്തിലേക്കു ചാടിയതാണ് ഇവരെ ദുരന്തത്തിലെത്തിച്ചത്.

മലയാളത്തില്‍ ആദ്യമായി ആക്ഷന്‍ ഹീറോ എന്ന പരിവേഷത്തിലേക്ക് ഉയര്‍ന്ന നായകനായിരുന്നു ജയന്‍‍.ഇന്നും ജയന്‍ എന്ന പേരു കേട്ടാല്‍ മോഹന്‍ ലാലിനേയും മമ്മൂട്ടിയേയും പോലും ആ തലമുറക്കാര്‍ മറക്കും. കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയില്‍ ഹെലികോപ്ടറില്‍ സംഘട്ടന രംഗം ചെയ്യുന്നതിനിടെയാണ് ജയന്‍ താഴെ വീണ് മരിച്ചത്. ആദ്യ ടേക്കില്‍ തന്നെ ആ രംഗം ശരിയായിരുന്നെങ്കിലും വീണ്ടും ചിത്രീകരിക്കണമെന്ന ജയന്റെ ആവശ്യമാണ് അപകടത്തിനിടയാക്കിയത്.

മലയാള സിനിമയിലെ ശ്രീത്വമുള്ള നായികമാരില്‍ ഒരാളായിരുന്നു മോനിഷ. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ദേശീയ പുരസ്‌ക്കാരം നേടിയ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളായിരുന്ന അവര്‍‍. 1992 ല്‍ ചെപ്പടിവിദ്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപ്രതീക്ഷിതമായ മരണം മോനിഷയെ കവര്‍ന്നെടുത്തത്. ആലപ്പുഴയില്‍ വച്ചുണ്ടായ കാര്‍ അപകടത്തെ തുടര്‍ന്നാണ് നടി മരണത്തിന് കീഴടങ്ങിയത്.

കന്നടയിലെ പ്രശസ്ത താരമായിരുന്നു സൌന്ദര്യ. കന്നട താരമായാണ് എത്തിയതെങ്കിലും മലയാളികള്‍ക്ക് വളരെ സുപരിചിതയായ നടിയായിരുന്നു അവര്‍. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വിമാനത്തില്‍ യാത്ര ചെയ്യവെയാണ് ബാംഗലൂരിവില്‍ വച്ച് വിമാനം തകര്‍ന്ന സൗന്ദര്യ മരിച്ചത്. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മിസ് കേരളയും നടിയുമായ റാണി ചന്ദ്ര മരണത്തിന് കീഴടങ്ങിയതും വിമാന അപകടത്തിലായിരുന്നു. 1976ലുണ്ടായ ഇന്ത്യന്‍ എയര്‍ലൈന്‍സ് അപകടത്തിലാണ് ഇവര്‍ മരിച്ചത്. വിമാനത്തില്‍ റാണിയുടെ കൂടെയുണ്ടായിരുന്ന അമ്മയും മൂന്ന് സഹോദരിമാരും മരിച്ചു. സ്വപ്‌നാടനം, നെല്ല് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച റാണിയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ബാലതാരമായി സിനിമയില്‍ എത്തിയ തരുണി സച്ദേവും വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്. 2012ല്‍ കുടുംബാങ്ങള്‍ക്കൊപ്പം നേപ്പാളിലേയ്ക്ക് തീര്‍ഥാടനത്തിന് പോകുമ്പോളായിരുന്നു അപകടം. വെള്ളിനക്ഷത്രം, സത്യം തുടങ്ങിയ മലയാള ചിത്രങ്ങളില്‍ തരുണി അഭിനയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :