സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനു കേസ്

സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വെച്ച് രഞ്ജിത്ത് പീഡനത്തിനു ഇരയാക്കിയെന്നാണ് യുവാവ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്

രേണുക വേണു| Last Modified ശനി, 31 ഓഗസ്റ്റ് 2024 (09:20 IST)

യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനു കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്ന ചിത്രം അയച്ചു നല്‍കിയ കുറ്റത്തിനു ഐടി ആക്ടും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്.

സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വെച്ച് രഞ്ജിത്ത് പീഡനത്തിനു ഇരയാക്കിയെന്നാണ് യുവാവ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. മമ്മൂട്ടി നായകനായ 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് സംവിധായകന്‍ രഞ്ജിത്തിനെ പരിചയപ്പെടുന്നതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. അതില്‍ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിനു ശേഷം എത്താനായിരുന്നു നിര്‍ദേശം. രണ്ട് ദിവസം കഴിഞ്ഞ് രാത്രി 10 മണിയോടെ താജ് ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ രഞ്ജിത്ത് പറഞ്ഞെന്നും അവിടെ വെച്ചാണ് പീഡനം നടന്നതെന്നും യുവാവ് പറയുന്നു.

മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കുകയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. ഇതിനു ശേഷം അവസരം കിട്ടാതായതോടെ താന്‍ മാനസികമായി തളര്‍ന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവര്‍ കാര്യമായെടുത്തില്ലെന്നും യുവാവ് വെളിപ്പെടുത്തി.

' മുറിയിലെത്തിയപ്പോള്‍ രഞ്ജിത്ത് എന്നോടു നഗ്‌നനായി നില്‍ക്കാന്‍ പറഞ്ഞു. ആ സമയത്ത് രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ആ പേര് ഞാന്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. നടി രേവതിയായിരുന്നു അത്. രേവതി ആണെന്നാണ് എന്നോടു പറഞ്ഞത്. രേവതിയുമായി രഞ്ജിത്തിനു ബന്ധമുണ്ടോ ഇല്ലേ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോസ് എടുത്തിട്ട് അവര്‍ക്ക് അയക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു 'ആര്‍ക്കാണ് അയക്കുന്നത്' എന്ന്. അപ്പോള്‍ പറഞ്ഞു രേവതിക്കാണ് അയക്കുന്നത്. രേവതിക്ക് നിന്നെ കണ്ടിട്ട് ഇഷ്ടമായി എന്നൊക്കെ,' പരാതിക്കാരനായ യുവാവ് വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :