സുകുവേട്ടന്‍ മരിച്ചപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ പോലും ഞാന്‍ ആലോചിച്ചു; മല്ലിക സുകുമാരന്‍

രേണുക വേണു| Last Modified ബുധന്‍, 16 ജൂണ്‍ 2021 (10:02 IST)

മലയാളത്തിലെ അനശ്വര നടന്‍മാരില്‍ ഒരാളായ സുകുമാരന്റെ 24-ാം ചരമവാര്‍ഷികമാണ് ഇന്ന്. പകര്‍ന്നാടാന്‍ ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ബാക്കിവച്ചാണ് സുകുമാരന്‍ വിടവാങ്ങിയത്. സുകുമാരന്റെ മരണം തന്നെ വല്ലാതെ തളര്‍ത്തിയിരുന്നതായി ഭാര്യയും നടിയുമായ മല്ലിക സുകുമാരന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സുകുമാരന്റെ മരണശേഷം ജീവിതം അവസാനിപ്പിക്കാന്‍ പോലും തനിക്ക് തോന്നിയിട്ടുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞിട്ടുണ്ട്. 'സുകുവേട്ടന്റെ മരണത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ പോലും ആലോചിച്ചവളാണ് ഞാന്‍. രണ്ടു മക്കളെയും നല്ല നിലയിലെത്തിക്കണമെന്ന സുകുവേട്ടന്റെ മോഹം സഫലീകരിക്കാനാണ് തുടര്‍ന്നും ജീവിച്ചത്. അതൊരു വാശിയായിരുന്നു. സുകുവേട്ടനെ വേദനിപ്പിച്ചവര്‍ക്കു മുന്നില്‍ മക്കളെ വളര്‍ത്തണമെന്ന വാശി,' മല്ലിക പറഞ്ഞു.


1945 മാര്‍ച്ച് 18 നാണ് സുകുമാരന്റെ ജനനം. കോളേജ് അധ്യാപകനായാണ് സുകുമാരന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.

എം.ടി.വാസുദേവന്‍ നായരുടെ നിര്‍മാല്യത്തില്‍ അവസരം ലഭിച്ചപ്പോള്‍ സുകുമാരന്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല. നിര്‍മാല്യത്തിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ സിനിമയില്‍ കാര്യമായ അവസരം ലഭിച്ചില്ല. വീണ്ടും അധ്യാപന രംഗത്ത് തന്നെ ശ്രദ്ധ ചെലുത്താമെന്ന് സുകുമാരന്‍ ആ സമയത്ത് കരുതിയിരുന്നു. എന്നാല്‍, 1977 ല്‍ ശംഖുപുഷ്പം എന്ന ചിത്രത്തില്‍ സുകുമാരന് മികച്ച വേഷം ലഭിച്ചു. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമാകുകയായിരുന്നു അദ്ദേഹം.

ഗാന്ധര്‍വം, കഴുകന്‍, ശാലിനി എന്റെ കൂട്ടുകാരി, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, കോളിളക്കം, പൊന്നും പൂവും, സന്ദര്‍ഭം, ഇരകള്‍, ആവനാഴി, പടയണി, മൂന്നാം മുറ, ഒരു സിബിഐ ഡയറിക്കുറിപ്പ്, സര്‍വകലാശാല, അധിപന്‍, ജാഗ്രത, ഉത്തരം, പിന്‍ഗാമി തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ പകര്‍ന്നാടി.
1997 ജൂണ്‍ 16 നാണ് സുകുമാരന്‍ അന്തരിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :