ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു, മുംബൈ ഇൻഡസ്ട്രിയെ പോലെയാക്കാൻ ശ്രമമെന്ന് ഭാഗ്യലക്ഷ്മി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (18:43 IST)
സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയെ തന്നെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലഹരി ഉപയോഗം വര്‍ധിച്ചതൊടെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം എന്ത് ചെയ്യണമെന്നറിയാതെ തലയ്ക്ക് കയ്യും കൊടുത്തിരിക്കേണ്ട അവസ്ഥയിലാണെന്നും ഇത് സംബന്ധിച്ച് കര്‍ശനമായ അന്വേഷണം ആവശ്യമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരുടെ പേരുകള്‍ പുറത്തുവന്നതില്‍ പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. ഓം പ്രകാശും സംഘവുമടങ്ങുന്ന പ്രതികള്‍ കൊക്കയ്ന്‍ സംഭരിച്ച് ഡി ജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനുള്ള നീക്കമായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.


ചിലയാളുകള്‍ക്ക് തിയേറ്റര്‍ മാര്‍ക്കറ്റും കാഴ്ചക്കാരും ഉള്ളതിനാല്‍ സംവിധായകരും നിര്‍മാതാക്കളും വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും ഇത്തരക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറാകാത്തതാണ് ഇന്‍ഡസ്ട്രിയെ നശിപ്പിക്കുന്നതിലേക്ക് എത്തിച്ചതെന്നും മുംബൈ ഇന്‍ഡസ്ട്രിയെ പോലെ മലയാളത്തെയും ലഹരിമാഫിയകളുടെ താവളമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിന് ആരും വഴിവെച്ചുകൊടുക്കരുതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :