തെറ്റായ രീതിയില്‍ പ്രചരിക്കുന്നതില്‍ വിഷമം; സിദ്ദിഖുമായുള്ള വീഡിയോയില്‍ പ്രതികരണവുമായി ബീന ആന്റണി

'വിരമിക്കുന്ന സിദ്ദിഖിന് നടിമാര്‍ കൊടുക്കുന്ന യാത്രയയപ്പ്' എന്ന തലക്കെട്ടോടെയാണ് ബീന ആന്റണിയും സിദ്ദിഖും ഒന്നിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോള്‍ രൂപത്തില്‍ പ്രചരിച്ചത്

Beena Antony and Siddique
രേണുക വേണു| Last Modified വ്യാഴം, 29 ഓഗസ്റ്റ് 2024 (15:46 IST)
Beena Antony and Siddique

പീഡനാരോപണം നേരിടുന്ന നടന്‍ സിദ്ദിഖിനൊപ്പം താന്‍ നില്‍ക്കുന്ന വീഡിയോ തെറ്റായ രീതിയില്‍ പ്രചരിക്കുന്നതില്‍ വിഷമമുണ്ടെന്ന് നടി ബീന ആന്റണി. താരസംഘടനയായ 'അമ്മ'യുടെ യോഗത്തിനു എത്തിയപ്പോള്‍ സിദ്ദിഖിനെ കെട്ടിപ്പിടിച്ച് ബീന ആന്റണി ആശ്വസിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ മോശം രീതിയില്‍ പ്രചരിക്കുന്നത്. സിദ്ദിഖിന്റെ മകന്‍ സാപ്പി മരിച്ചതിനു ശേഷം അദ്ദേഹത്തെ 'അമ്മ' യോഗത്തിനിടയില്‍ വെച്ച് കണ്ടപ്പോള്‍ ആശ്വസിപ്പിക്കുന്ന വീഡിയോയാണ് ഇതെന്നും മറ്റൊരു രീതിയില്‍ അത് പ്രചരിപ്പിക്കുന്നത് വലിയ വിഷമമുണ്ടാക്കുന്നതായും ബീന പറഞ്ഞു.

സിദ്ദിഖ് ഇക്കയുടെ മകന്‍ സാപ്പിയെ കുട്ടിക്കാലം മുതല്‍ അറിയുന്നതാണ്. പനിയായതുകൊണ്ട് സാപ്പി മരിച്ചപ്പോള്‍ പോകാന്‍ സാധിച്ചില്ല. അതിനുശേഷം 'അമ്മ'യുടെ മീറ്റിങ്ങില്‍ വെച്ചാണ് സിദ്ദിഖ് ഇക്കയെ കണ്ടത്. അദ്ദേഹത്തോടു സംസാരിക്കുകയും സാപ്പിയുടെ മരണത്തില്‍ ആശ്വസിപ്പിക്കുകയും ചെയ്തു. സിദ്ദിഖ് ഇക്കയുടെ കുടുംബവുമായി തനിക്ക് വളരെ അടുത്ത സൗഹൃദമുണ്ട്. ഒരു സഹോദരി എന്ന നിലയിലാണ് അദ്ദേഹം തന്നെ കാണുന്നതെന്നും ബീന ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.
മരണം എന്നത് ഓരോ ആളിന്റേയും ജീവിതത്തില്‍ നടക്കുമ്പോള്‍ മാത്രമേ അതിന്റെ ദുഃഖം അറിയാന്‍ പറ്റൂ. പുറത്തുനില്‍ക്കുന്നവര്‍ക്ക് അത് തമാശയായിരിക്കാം. ഇക്കയുടെ പേരില്‍ ഒരു ആരോപണം വന്നു. ഒരു സ്ത്രീ വന്ന് പലതും പറഞ്ഞു. അവര്‍ക്ക് അങ്ങനെ സംഭവിച്ചെങ്കില്‍ നിയമത്തിന്റെ മുന്നില്‍ വരട്ടെ. സിദ്ദിഖ് ഇക്ക അങ്ങനെ ചെയ്‌തെങ്കില്‍ സിക്ഷ കിട്ടട്ടെ. ഞാന്‍ അതിലേക്കൊന്നും പോകുന്നില്ല - ബീന ആന്റണി പറഞ്ഞു.

'വിരമിക്കുന്ന സിദ്ദിഖിന് നടിമാര്‍ കൊടുക്കുന്ന യാത്രയയപ്പ്' എന്ന തലക്കെട്ടോടെയാണ് ബീന ആന്റണിയും സിദ്ദിഖും ഒന്നിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോള്‍ രൂപത്തില്‍ പ്രചരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :