മലയാള സിനിമയുടെ നട്ടെല്ലാണ് ജനാര്‍ദ്ദനന്‍, അദ്ദേഹത്തിന് തുല്യനായി മറ്റൊരാളില്ല: രണ്‍‌ജി പണിക്കര്‍

സുബിന്‍ ജോഷി| Last Updated: വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (14:27 IST)
സിനിമ പ്രേക്ഷക കൂട്ടായ്‌മയുടെ പ്രഥമ ക്യാപ്റ്റൻ രാജു സ്‌മാരക പുരസ്‌കാരം നടന്‍ ജനാര്‍ദ്ദനന്. പുരസ്‌കാരദാനവും പൊന്നാട സമര്‍പ്പണവും എറണാകുളത്തെ അദ്ദേഹത്തിന്‍റെ വീട്ടില്‍ വച്ച് നടന്നു. സംവിധായകനും നടനുമായ രണ്‍‌ജി പണിക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു.

നാൽപ്പത്തിയാറ് വർഷമായി സിനിമാ രംഗത്ത് സജീവ സാന്നിദ്ധ്യമായ ജനാർദ്ദനൻ മലയാള സിനിമയുടെ നട്ടെല്ലാണെന്ന് രണ്‍‌ജി പണിക്കര്‍ പറഞ്ഞു. അതുല്യ പ്രതിഭയാണ് അദ്ദേഹം. ജനാര്‍ദ്ദനന്റെ സിനിമാജീവിതം പുത്തൻ തലമുറയ്‌ക്ക് മാതൃകയാണ്. അദ്ദേഹത്തിന് തുല്യനായി അദ്ദേഹം മാത്രമേയുള്ളൂ. ക്യാപ്റ്റൻ രാജുവും ജനാർദ്ദനനുമൊക്കെ പ്രേക്ഷക മനസിൽ ഇടം നേടിയവരാണ്.
അവർ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങൾക്ക് സമൂഹത്തില്‍ ചലനം സൃഷ്‌ടിക്കാൻ കഴിഞ്ഞു - രൺജി പണിക്കർ പറഞ്ഞു. ജനാർദ്ദനൻ അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണ് ചെയ്യാറുള്ളതെന്ന് സംവിധായകന്‍ എം പത്മകുമാർ വ്യക്‍തമാക്കി.

നാൽപത്തിയാറ് വർഷത്തെ സിനിമാ ജീവിതത്തിൽ ആദ്യമായി കിട്ടിയ പുരസ്‌കാരം പ്രിയ സുഹൃത്ത് ക്യാപ്റ്റൻ രാജുവിന്റെ പേരിലുള്ളതാണ് എന്നത് ഏറെ അഭിമാനം നല്‍കുന്നതാണെന്ന് മറുപടി പ്രസംഗത്തില്‍ ജനാർദ്ദനൻ പറഞ്ഞു. പ്രേക്ഷക കൂട്ടായ്‌മ ഈ പുരസ്‌കാരം നല്‍കിയതിലും ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ പ്രേക്ഷക കൂട്ടായ്‌മ സംസ്ഥാന കൺവീനർ സലിം പി ചാക്കോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിക്ടർ ടി തോമസ്, പി സക്കീർ ശാന്തി, എസ് അഫ്‌സൽ, രതീഷ് മുട്ടപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :