10 പേരുടെ കാഴ്ച പോയി, അസിന് വക്കീല്‍ നോട്ടീസ്

WEBDUNIA|
IFM
അസിനെതിരെ വക്കീല്‍ നോട്ടീസ്. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി അസിന്‍ സംഘടിപ്പിച്ച കണ്ണുശസ്ത്രക്രിയയില്‍ പങ്കെടുത്ത പത്തുപേരുടെ കാഴ്ചശക്തി പോയെന്നും അതിന്‍റെ ഉത്തരവാദിത്തം അസിന്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കയിലെ തമിഴ് സംഘടനയായ എച്ച് എം കെയാണ് അസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്ക് അസിന്‍ നഷ്ടപരിഹാരം നല്‍കണമെന്നും പരസ്യമായി മാപ്പുപറയണമെന്നുമാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. അസിന്‍റെ കൊച്ചിയിലെ വസതിയിലേക്കാണ് എച്ച് എം കെയുടെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

തമിഴ് ജനതയോടു ക്രൂരത കാണിക്കുന്ന ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ ആതിഥ്യം സ്വീകരിച്ചെന്നാരോപിച്ച് അസിനെതിരെ തമിഴ് സംഘടനകള്‍ വന്‍ പ്രതിഷേധ പരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. അസിന്‍ നായികയാവുന്ന ‘കാവലന്‍’ എന്ന സിനിമയുടെ ലൊക്കേഷനിലെത്തി പ്രതിഷേധക്കാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

‘റെഡി’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനായാണ് അസിന്‍ ശ്രീലങ്കയില്‍ പോയത്. തമിഴ് സിനിമാപ്രവര്‍ത്തകരൊന്നും ലങ്കയില്‍ ഷൂട്ടിംഗിനായി പോകരുതെന്ന തീരുമാനം നിലനില്‍ക്കെയാണ് അസിന്‍ അത് ലംഘിച്ചത്. എന്നാല്‍ ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് നേരത്തേ തന്നെ തീരുമാനിച്ചതായതിനാല്‍ അതില്‍ നിന്ന് പിന്‍‌മാറാനായില്ലെന്നായിരുന്നു അസിന്‍റെ വിശദീകരണം.

അതിനിടയിലാണ് അസിന്‍ തമിഴ് വംശജര്‍ക്കായി ലങ്കയില്‍ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചതും അത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :