ചേച്ചിക്ക് പിന്നാലെ പങ്കജവും പോയി

WEBDUNIA|
PRO
ഭവാനിചേച്ചിക്കു പിന്നാലെ പങ്കജവും ജീവിത വേഷം പൂര്‍ത്തിയാക്കി മടങ്ങി. നാടക അരങ്ങുകളിലും സിനിമയുടെ വെള്ളിവെളിച്ചത്തിലും ചായക്കൂട്ടുകള്‍ മുഖത്തണിഞ്ഞ് കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചകളില്‍ അരങ്ങ് തകര്‍ക്കുമ്പോഴും സ്വകാര്യ വിഷമതകളാല്‍ വിങ്ങുന്ന മനസ്സായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഭവാനി ചേച്ചിയെ പോലെ തന്നെ പങ്കജത്തിനെയും അവസാന നാളുകളില്‍ പരാധീനതകള്‍ അലട്ടിയിരുന്നു.

നാടക വേദികളിലെ സാന്നിധ്യമായിരുന്ന, നാനൂറോളം സിനിമകളില്‍ വേഷമിട്ട ഈ നടിക്ക് വിഷമതകളോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. സിനിമയും നാടക സ്നേഹവും ഈ നടിക്ക് സമ്മാനിച്ചത് കടബാധ്യതകള്‍ മാത്രമായിരുന്നു. അവസാ‍ന കാലത്ത് സ്വന്തം ചികിത്സയ്ക്ക് പോലും ഞെരുങ്ങിയിരുന്ന പങ്കജത്തിന് പക്ഷേ വിഷമതകള്‍ പുത്തരിയായിരുന്നില്ലല്ലോ?

അടൂര്‍ പാറപ്പുറത്ത് കുഞ്ഞിരാമന്‍ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും എട്ട് മക്കളില്‍ കലാഭിരുചിയുണ്ടായിരുന്ന രണ്ട് പേരാണ് അടൂരിന് പേരും പെരുമയും നേടിക്കൊടുത്ത അടൂര്‍ സഹോദരിമാര്‍. എന്നാല്‍, ഇവരുടെ കുട്ടിക്കാലം ദുരിത പൂര്‍ണമായിരുന്നു. സാമ്പത്തിക പരാധീനത കാരണം ചേച്ചി ഭവാനി ഒന്നിലും അനുജത്തി പങ്കജം നാലിലും പഠനം അവസാനിപ്പിച്ചു. പിതാവിന്റെ മദ്യപാന ശീലം കൂടിയായപ്പോള്‍ അടൂര്‍ സഹോദരിമാരുടെ കുടുംബം പരാധീനതകളില്‍ നിന്ന് പരാധീനതകളിലേക്ക് മുങ്ങുകയായിരുന്നു.

മകള്‍ പങ്കജത്തിന്റെ പാടാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കാനുള്ള കുഞ്ഞിരാമന്‍ പിള്ളയുടെ തീരുമാനം പുതിയൊരു വഴിത്തിരിവായി. പങ്കജത്തെ പന്തളത്ത് അയച്ച് സംഗീതം പഠിപ്പിച്ചു. അങ്ങനെയിരിക്കെ, പാട്ടുകാരിയായ പങ്കജത്തെ നാടകത്തില്‍ അഭിനയിക്കാന്‍ വിടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ പികെ പണിക്കര്‍ ചെല്ലപ്പന്‍പിള്ളയെ സമീപിച്ചു.

മകളെ നാടകക്കാരിയാക്കാന്‍ കുഞ്ഞിരാ‍മന്‍ പിള്ളയ്ക്ക് സമ്മതമില്ലായിരുന്നു. എന്നാല്‍, നാടകത്തില്‍ അഭിനയിക്കണമെന്ന് പങ്കജം നിര്‍ബന്ധം പിടിച്ചു. രണ്ടാം തവണ പികെ എത്തിയപ്പോള്‍ അച്ഛന്റെ പൂര്‍ണ സമ്മതമില്ലാതെ പങ്കജം നാടകവേദിയിലേക്കിറങ്ങി. അന്ന് വെറും പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു പങ്കജം.

പങ്കജത്തെ നാടകത്തില്‍ അഭിനയിക്കാന്‍ വിട്ടത് നാട്ടുകാര്‍ക്കിടയില്‍ പരിഹാസത്തിന് കാരണമായി. നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളും അപമാനവും സഹിക്കാനാവാതെ കുഞ്ഞിരാമന്‍ പിള്ള പങ്കജത്തെ കണ്ണൂരില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ പതിനെട്ടാം വയസ്സില്‍ വീണ്ടും നാടക അരങ്ങിലേക്ക് മടങ്ങിയ പങ്കജം പിന്നെ തിരിഞ്ഞുനോക്കിയില്ല.

ഇക്കാലത്ത്, ചെല്ലപ്പന്‍ പിള്ള എന്ന ഒരു പട്ടാളക്കാരന്‍ പങ്കജത്തെ വിവാഹം ചെയ്തു. ഭാര്യ അഭിനയം തുടരുന്നതില്‍ ചെല്ലപ്പന്‍ പിള്ളയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍, ഭര്‍ത്താവിനെ ധിക്കരിച്ച് പങ്കജം നാടക വേദിയിലെത്തിയതോടെ ദിവസങ്ങള്‍ മാത്രം നീണ്ട വിവാഹ ബന്ധം അറ്റു. പിന്നെ കൊല്ലത്തെ ‘ഭരതകലാചന്ദ്രിക‘ എന്ന നാടക ട്രൂ‍പ്പില്‍ ചേര്‍ന്ന പങ്കജത്തെ അതിന്റെ ഉടമയായ ദേവരാജന്‍ പോറ്റി വിവാഹം ചെയ്തു. അദ്ദേഹം മരണം വരെയും പങ്കജത്തിനൊപ്പമുണ്ടായിരുന്നു.

നായികയായും ഗൌരവക്കാരിയായ കഥാപാത്രമായും ഹാസ്യ കഥാപാത്രമായും നാടക വേദികളില്‍ നിറഞ്ഞ പങ്കജം മഹാകവി പാലാ നാരാണന്‍ നായരുടെ ‘ഗ്രാമീണ ഗായകന്‍’ എന്ന നാടകത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇത് പിന്നീട്, ‘പ്രേമലേഖ’ എന്ന ആദ്യ സിനിമയിലേക്കുള്ള ക്ഷണത്തിന് കാരണമായി. റിലീസ് ചെയ്തില്ലെങ്കിലും പ്രേമലേഖയിലെ അഭിനയം ഉദയാ കുഞ്ചാക്കോയുടെ ശ്രദ്ധയില്‍ പെട്ടു. ഇത് പിന്നീട് പ്രേംനസീര്‍ അഭിനയിച്ച ഉദയാ ചിത്രമായ ‘വിശപ്പിന്റെ വിളി‘യില്‍ വേഷം ലഭിക്കാന്‍ കാരണമായി. ഇതായിരുന്നു പങ്കജത്തിന്റെ ആദ്യ സിനിമ.

വിശപ്പിന്റെ വിളി മുതല്‍ കുഞ്ഞിക്കൂനന്‍ വരെ നാനൂറിലധികം സിനിമകളിലാണ് പങ്കജം അഭിനയിച്ചത്. സിനിമയിലെ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ സമ്പാദ്യമെല്ലാം ഉപയോഗിച്ച് അടൂരില്‍ ‘ജയാ തീയറ്റേഴ്സ്’ എന്നൊരു നാടക ട്രൂ‍പ്പ് ആരംഭിച്ചു. പതിനെട്ട് വര്‍ഷം നാടക ട്രൂപ്പ് നടത്തി എങ്കിലും സാമ്പത്തികമായി വലിയ മെച്ചമൊന്നും ഉണ്ടായിരുന്നില്ല.

അവസാനകാലത്ത്, കടുത്ത പ്രമേഹം മൂലം കഷ്ടപ്പെട്ടിരുന്ന പങ്കജത്തിന്റെ കാഴ്ച തകരാറിലായിരുന്നു. ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുക്കണം എന്ന ആശ ബാക്കിവച്ചാണ് അവര്‍ ജീവിതമെന്ന അരങ്ങത്തു നിന്ന് മടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :