“എന്നെ നേരിട്ട് അഭിനന്ദിക്കാന്‍ ഹുസൈന്‍ സാബിന് നാണമായിരുന്നു”

WEBDUNIA|
IFM
എം എഫ് ഹുസൈന്‍ ഓര്‍മ്മയായി. ലോകത്തിനു മുഴുവന്‍ സംഭവിച്ച നഷ്ടം. എന്നാല്‍ ഒരു ഇന്ത്യന്‍ സിനിമാ താരത്തിന് ആ നഷ്ടം കൂടുതല്‍ വ്യക്തിപരമാണ്. മറ്റാര്‍ക്കുമല്ല, ഹുസൈന്‍റെ സ്വന്തം മാധുരി ദീക്ഷിത്തിന്. ഹുസൈന്‍ ഹൃദയത്തില്‍ ആരാധിച്ച സൌന്ദര്യരൂപമായിരുന്നു മാധുരി.

“എന്നെ നേരിട്ട് അഭിനന്ദിക്കാന്‍ ഹുസൈന്‍ സാബിന് നാണമായിരുന്നു. എന്‍റെ ഭാവങ്ങളെയും സിനിമയിലെ പ്രകടനത്തെയും പരോക്ഷമായ രീതിയില്‍ പുകഴ്ത്തുമായിരുന്നു. അദ്ദേഹം എനിക്ക് എത്ര തവണ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു എന്നതിന് കണക്കില്ല. പക്ഷേ ഞാന്‍ ഏറ്റവും വിലമതിക്കുന്ന ഒരു അഭിനന്ദനമുണ്ട് - എന്നെ ‘പരിപൂര്‍ണയായ സ്ത്രീ’ എന്ന് വിശേഷിപ്പിച്ചത്” - മാധുരി പറയുന്നു.

“ഹുസൈന്‍ സാബിനെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. ഞാനുമായി അദ്ദേഹത്തിന് അതിമനോഹരമായ ബന്ധമായിരുന്നു. ഞാന്‍ അദ്ദേഹത്തെ മിസ് ചെയ്യുന്നു.” - ഹൌസൈന്‍റെ ‘ഗജഗാമിനി’ നായിക വ്യക്തമാക്കി.

നമ്മള്‍ നഷ്ടപ്പെടുത്തിയ രത്നമാണ് ഹുസൈന്‍ എന്നാണ് മാധുരി എം എഫ് ഹുസൈനെ വിശേഷിപ്പിക്കുന്നത്. “ഉള്ളിന്‍റെയുള്ളില്‍ അദ്ദേഹം ഒരു പക്കാ ഇന്ത്യക്കാരനായിരുന്നു. അവസാനകാലം ഇന്ത്യയില്‍ ജീവിക്കാനാകതെ പോയത് അദ്ദേഹത്തില്‍ നഷ്ടബോധമുണ്ടാക്കി. ഇന്ത്യയിലെ വര്‍ണാഭമായ ഉത്സവങ്ങള്‍ അദ്ദേഹത്തിന് നഷ്ടപ്പെടുത്തേണ്ടി വന്നത് ദുഃഖകരമാണ്” - മാധുരി അഭിപ്രായപ്പെട്ടു.

കുസൃതിക്കാരനായ ഒരു കുട്ടിയെപ്പോലെയായിരുന്നു എം എഫ് ഹുസൈനെന്ന് മാധുരി ഓര്‍ക്കുന്നു. “പ്രായം അദ്ദേഹത്തിന്‍റെ മനസിനെ ഒരിക്കലും സ്പര്‍ശിച്ചില്ല. ഞങ്ങള്‍ എപ്പോഴും സംസാരിക്കുമായിരുന്നു. ഹുസൈന്‍ സാബ് ധാരാളം യാത്ര ചെയ്യുന്നയാളാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും എന്നെ വിളിക്കുമായിരുന്നു. തന്‍റെ ജീവിതത്തിലെയും പ്രൊഫഷനിലെയും ചെറിയ ചെറിയ കാര്യങ്ങള്‍ പോലും വളരെ വിശദമായി എന്നോട് പങ്കുവയ്ക്കും. അത് മധുരതരമായ ഒരോര്‍മ്മയാണ്” - മാധുരി ദീക്ഷിത് വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :