‘ഞാനും അമല പോളും വേര്‍പിരിയുന്നു എന്നത് സത്യം’ - എല്ലാം തുറന്നുപറഞ്ഞ് സംവിധായകന്‍ വിജയ്

അമല പോളുമായി വേര്‍പിരിയുന്നതിന്‍റെ കാരണം വ്യക്തമാക്കി വിജയ്

Vijay, A L Vijay, Amala Paul, Devi, Devi(L), Prabhudheva, Dhanush, Nayantara, Thamanna,വിജയ്, എ എല്‍ വിജയ്, അമല പോള്‍, ദേവി, ഡെവിള്‍, പ്രഭുദേവ, ധനുഷ്, നയന്‍‌താര, തമന്ന
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (21:18 IST)
അമലപോളിന്‍റെയും സംവിധായകന്‍ എ എല്‍ വിജയിന്‍റെയും ദാമ്പത്യബന്ധത്തില്‍ വിള്ളലുണ്ടെന്നും ഇരുവരും പിരിയാന്‍ പോകുന്നു എന്നുമുള്ള വാര്‍ത്തകള്‍ ശരിവച്ചുകൊണ്ട് വിജയ് തന്നെ രംഗത്തെത്തി. വാര്‍ത്ത സത്യമാണെന്നും ദാമ്പത്യത്തിലെ വിശ്വാസ്യതയും സത്യസന്ധതയും തകര്‍ന്നതാണ് അതിന് കാരണമെന്നും വിജയ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വിജയ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിന്‍റെ പൂര്‍ണരൂപം:

ഞാനും അമലയും പിരിയുന്നതിനെക്കുറിച്ച് തെറ്റായ വിവരങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള വാര്‍ത്തകള്‍ ഒട്ടേറെ ഞാന്‍ വായിച്ചു. ഇതില്‍ ‘വേര്‍പിരിയുന്നു’ എന്നത് മാത്രമാണ് സത്യമെന്നും മറ്റുള്ളതെല്ലാം വ്യാജപ്രചരണമാണെന്നും വ്യക്തമാക്കട്ടെ.

വേര്‍പിരിയുന്നതിന്‍റെ കാരണം എനിക്കൊഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം അജ്ഞാതമാണ്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കണമെന്ന് മാധ്യമരംഗത്തും സിനിമാരംഗത്തുമുള്ള ഒരുപാട് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ എന്നെ നിര്‍ബന്ധിച്ചു. എന്നാല്‍ എന്‍റെ സ്വകാര്യജീവിതം പരസ്യമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് നല്ലതല്ല എന്ന് ഞാന്‍ കരുതുന്നു.

ഇങ്ങനെയുള്ളപ്പോഴാണ്, എന്‍റെ കുടുംബജീവിതത്തിലെ ഈ പ്രശ്നങ്ങളില്‍ നിരാശയും വേദനയുമുള്ള എന്‍റെ സാധാരണക്കാരനായ അച്ഛന്‍ ഇതേക്കുറിച്ച് ഒരു ചാനലിനോട് പ്രതികരിക്കാന്‍ നിര്‍ബന്ധിതനായത്. എന്നാല്‍ ആ പ്രതികരണം എല്ലാ ചര്‍ച്ചകളുടെയും ഊഹാപോഹങ്ങളുടെയും ആധാരമായി എന്നതാണ് ദൌര്‍ഭാഗ്യകരമായ കാര്യം.

ഒമ്പത് സിനിമകള്‍ സംവിധാനം ചെയ്ത ഒരാള്‍ എന്ന നിലയില്‍ എന്‍റെ സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. ആത്മാഭിമാനവും അന്തസുമുള്ള സ്ത്രീ കഥാപാത്രങ്ങളെയാണ് ഞാന്‍ എന്‍റെ സിനിമകളില്‍ ആവിഷ്കരിച്ചിട്ടുള്ളത്. എനിക്ക് സ്ത്രീകളോടുള്ള ബഹുമാനത്തിന്‍റെ പ്രതിഫലനമായിരുന്നു അത്.

സ്ത്രീകള്‍ക്കുവേണ്ടിയും അവരുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും ഞാന്‍ ശക്തമായി വാദിക്കും. അമല തന്‍റെ ചലച്ചിത്രജീവിതം തുടരണമെന്ന് ആഗ്രഹിച്ചപ്പോള്‍ ഞാന്‍ പരമാവധി അതിനെ പിന്തുണച്ചു. വിവാഹത്തിന് ശേഷവും അവര്‍ അഭിനയം തുടര്‍ന്നു. ഞാനോ എന്‍റെ കുടുംബമോ അമലയെ ജോലിക്കുപോകുന്നതില്‍ നിന്ന് തടഞ്ഞു എന്ന ആരോപണം തികച്ചും വാസ്തവ വിരുദ്ധമാണ്.

ഒരു ദാമ്പത്യബന്ധത്തിന്‍റെ അടിത്തറ എന്നുപറയുന്നത് വിശ്വാസ്യതയും സത്യസന്ധതയുമാണ്. അതില്‍ ഉലച്ചിലുണ്ടാകുമ്പോള്‍ ആ ബന്ധത്തിന് അര്‍ത്ഥമില്ലാതെയാകുന്നു. വിവാഹബന്ധത്തിന് ഞാന്‍ ഏറെ വില കല്‍പ്പിക്കുന്ന ഒരാളാണ്.

അമലയുമായുള്ള ദാമ്പത്യം ഈ രീതിയിലാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയ ആളല്ല ഞാന്‍. എന്നാല്‍ ഇന്ന് എനിക്ക് വേറെ മാര്‍ഗമില്ല. ഒരുപാട് ഹൃദയവേദനയോടെ, ജീവിതത്തെ കൂടുതല്‍ അന്തസുറ്റ രീതിയില്‍ മുമ്പോട്ടുകൊണ്ടുപോകാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.

വേര്‍പിരിയല്‍ എന്ന സത്യത്തേക്കാള്‍ എന്നെ വേദനിപ്പിച്ച മറ്റൊരു കാര്യമുണ്ട്. അത് ചില മാധ്യമങ്ങള്‍ സത്യാവസ്ഥ എന്തെന്ന് മനസിലാക്കാതെ പടച്ചുവിട്ട വാര്‍ത്തകള്‍ എന്‍റെ വ്യക്തിജീവിതത്തിനും പ്രൊഫഷണല്‍ ജീവിതത്തിനും ഏല്‍പ്പിച്ച മുറിവുകളാണ്. ഞങ്ങളുടെ വ്യക്തിജീവിതത്തെ മാനിക്കുന്നുണ്ടെങ്കില്‍ ഇത്തരം വ്യാജപ്രചരണങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നാണ് ജനങ്ങളോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. എന്‍റെ ഈ പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :