എന്‍റെ വഴിമുടക്കിയാല്‍ ഞാന്‍ കാലുമടക്കി അടിക്കും: വിനയന്‍

WEBDUNIA|
PRO
തന്‍റെ പുതിയ സിനിമ ‘ഡ്രാക്കുള’ എല്ലാ ഭാഷയിലും വന്‍ വിജയം നേടുന്നതിന്‍റെ ആഹ്ലാദത്തിലാണ് സംവിധായകന്‍ വിനയന്‍. മലയാള സിനിമയിലെ ഒരു വിഭാഗത്തിന്‍റെ കടുത്ത എതിര്‍പ്പിനിടയിലും ചിത്രം വിസ്മയ വിജയം നേടിയത് തന്‍റെ ഉറച്ച നിലപാടിന്‍റെ വിജയമായാണ് വിനയന്‍ കാണുന്നത്. തന്നെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആ ശ്രമം എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് വിനയന്‍ മുന്നറിയിപ്പ് നല്‍കുന്നു.

“ദയവുചെയ്ത് എന്‍റെ വഴിമുടക്കരുത്. ഞാന്‍ എന്‍റെ വഴിക്ക് പൊയ്ക്കൊള്ളാം. ഇനി ആരെങ്കിലും വഴിമുടക്കാന്‍ വന്നാല്‍, സംശയമില്ല ഞാന്‍ കാലുമടക്കി അടിക്കും” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.

“തലകുനിക്കാത്തവനെ പുറം‌കാല്‍ കൊണ്ട് അടിച്ചുപുറത്താക്കുന്നതാണ് മലയാള സിനിമയിലെ രീതി. അന്നന്നത്തെ അപ്പത്തിന് വേണ്ടി അന്നന്ന് കാണുന്നവരെ അച്ഛായെന്ന് വിളിക്കുന്ന ഒരുവിഭാഗം ആളുകള്‍ സിനിമാക്കാര്‍ക്കിടയിലുണ്ട്. സിബി മലയില്‍ ഞാന്‍ ബഹുമാനിക്കുന്ന സംവിധായകനാണ്. എന്നാല്‍ വിനയന്‍ കടന്നുവന്നാല്‍ ഇപ്പോള്‍ അദ്ദേഹം മീറ്റിംഗിന് പോലും ഇരിക്കില്ല. ഇറങ്ങി പൊയ്ക്കളയും. അത്രമേല്‍ കുഷ്ഠം ബാധിച്ചവനാണ് വിനയന്‍. ശത്രുവിന്‍റെ സിനിമ പോലും പൊട്ടണമെന്ന് ആഗ്രഹിക്കുന്നവനല്ല ഞാന്‍. എന്നാല്‍ സിനിമയെ രക്ഷപ്പെടുത്താനുള്ള കോര്‍പ്പറേഷന്‍റെ തലപ്പത്തിരിക്കുന്നവര്‍ പോലും മറ്റുള്ളവരുടെ സിനിമ പൊട്ടണമെന്നാഗ്രഹിക്കുന്നു” - വിനയന്‍ പറയുന്നു.

“മലയാള സിനിമയില്‍ തമ്പുരാന്‍ ഭാവമുള്ളവരുണ്ട്. അവരെ നമ്പാത്തവരെ വച്ചോണ്ടിരിക്കില്ല. അത് സംവിധായകരായാലും നടന്‍‌മാരായാലും ഒരുപോലെയാണ്. അവര്‍ വ്യവസായം കൈയടക്കിവച്ചിരിക്കുകയാണ്. കഞ്ഞികുടിക്കാന്‍ വകയുള്ളതുകൊണ്ട്, സിനിമ ചെയ്തില്ലെങ്കിലും ജീവിക്കാമെന്നുള്ളതുകൊണ്ടാണ് ഞാന്‍ നില്‍ക്കുന്നത്. എനിക്ക് തെറ്റെന്ന് തോന്നുന്നത് ആരുചെയ്താലും ചോദ്യം ചെയ്യും. വിമര്‍ശിക്കും. തെങ്ങേല്‍ കിടക്കുന്നത് മാങ്ങയാണെന്ന് പറയുന്നവരെയാണ് ഇവര്‍ക്കിഷ്ടം” - വിനയന്‍ ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടിന് കടപ്പാട് - വെള്ളിനക്ഷത്രം

അടുത്ത പേജില്‍ - പ്രിയദര്‍ശന്‍ എന്‍റെ ഫോണ്‍ എടുക്കില്ല, ബി ഉണ്ണികൃഷ്ണനെ ആര്‍ക്കും ഇഷ്ടമല്ല!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :