ഒരു മോഹന്‍ലാല്‍ ചിത്രത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയുന്ന ആരും ഇന്ന് ഇന്‍ഡസ്ട്രിയിലില്ല, ഇത് ദിലീപ് പക്ഷത്തിന്‍റെ ചെയ്തിയാണെന്ന് കരുതുന്നില്ല, ഈ സിനിമയെ ലാലേട്ടന്‍ ഫാന്‍സ് തന്നെ ഏറ്റെടുക്കും: ശ്രീകുമാര്‍ മേനോന്‍ പറയുന്നു

BIJU| Last Modified വെള്ളി, 14 ഡിസം‌ബര്‍ 2018 (21:40 IST)
ഒരു മോഹന്‍ലാല്‍ ചിത്രത്തെ ബോധപൂര്‍വം എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിവുള്ള ആരും ഇന്ന് ഇന്‍ഡസ്ട്രിയിലില്ലെന്ന് ഒടിയന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രത്തിനെതിരെ വ്യാപകമായി നെഗറ്റീവ് പ്രചരണമുണ്ടായത് ദിലീപിനെ അനുകൂലിക്കുന്ന പക്ഷത്തിന്‍റെ ചെയ്തിയാണെന്ന് കരുതുന്നില്ലെന്നും ശ്രീകുമാര്‍ മേനോന്‍. ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോള്‍ എതിര്‍ക്കുന്ന മോഹന്‍ലാല്‍ ഫാന്‍സ് തന്നെ ഒടിയനെ ഏറ്റെടുക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ മനസ് തുറന്നത്. ഈ പ്രചരണങ്ങള്‍ക്കൊന്നും ഒടിയനെ പരാജയപ്പെടുത്താനാവില്ല. കുറച്ചധികം സമയം ഒരു നല്ല ചിത്രത്തെക്കുറിച്ച് മോശം പ്രചരണങ്ങള്‍ നടത്താനുമാവില്ല. സോഷ്യല്‍ മീഡിയ ഇം‌പാക്ടിനെപ്പറ്റി എനിക്ക് ശാസ്ത്രീയമായി അറിയാം. ഈ സിനിമ നൂറോ ഇരുനൂറോ ദിവസം ദിവസം ഓടുമ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ തന്നെ ഇതേറ്റെടുക്കും. ഇപ്പോഴുള്ള ഈ എതിരഭിപ്രായത്തെ ഞാന്‍ ഒരു അവസരമായാണ് കാണുന്നത്. ഇതിനെ മറികടക്കുക തന്നെ ചെയ്യും - ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

ആന്‍റണി പെരുമ്പാവൂര്‍ എന്നെ വിശ്വസിച്ച് 50 കോടി രൂപ ഏല്‍പ്പിച്ചു. 200 ദിവസത്തെ ഡേറ്റ് ലാലേട്ടന്‍ എനിക്ക് തന്നു. ആ വിശ്വാസം ഞാന്‍ കാത്തുസൂക്ഷിക്കും. എല്ലാ എതിര്‍പ്പുകളും പ്രതിസന്ധികളും മറികടക്കാന്‍ ഞങ്ങള്‍ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഒടിയന്‍റെ വ്യാജപതിപ്പ് തമിഴ് റോക്കേഴ്സില്‍ വന്ന് 10 മിനിറ്റിനകം ഞങ്ങള്‍ അതെല്ലാം നീക്കം ചെയ്തു. ഇക്കാര്യങ്ങളില്ലെല്ലാം ഞങ്ങള്‍ വളരെ പ്രിപ്പയേര്‍ഡ് ആണ്.

എന്നെ വ്യക്തിപരമായി ആക്രമിക്കുന്ന ഒരു പ്രവണത കുറച്ചുകാലമായുണ്ട്. ഞാന്‍ സ്വാഭാവികമായും ഇതെല്ലാം പ്രതീക്ഷിച്ചതാണ്. അതുകൊണ്ടുതന്നെ ഇതിനൊരു കൌണ്ടര്‍ സ്ട്രാറ്റജിയുണ്ട്. കൂലിയെഴുത്തുകാരാണ് ഈ സിനിമയെ മനഃപൂര്‍വം മോശമെന്ന് എഴുതുന്നത്. കൂലിയെഴുത്തുകാര്‍ പറയുന്നത് കേട്ട് തോല്‍‌വി സമ്മതിക്കുന്നതില്‍ ഭേദം ആത്മഹത്യ ചെയ്യുകയാണ്. അതില്‍ തോറ്റുകൊടുക്കാന്‍ സാധിക്കില്ല. അങ്ങനെ തോറ്റുകൊടുക്കുന്നതിലും ഭേദം ഈ പണി നിര്‍ത്തി പോവുകയാണ്.

ആദ്യ ദിവസത്തെ പ്രതികരണം കണ്ടിട്ട് എനിക്ക് ഒരു സങ്കടവുമില്ല. ഞാന്‍ ആവേശത്തിലാണ്. ഞാന്‍ നിരാശനല്ല. ഞാന്‍ ഉണ്ടാക്കിയ പ്രൊഡക്ടിനെപ്പറ്റി വിശ്വാസമുണ്ട്. മോഹന്‍ലാല്‍ ഇതിലൊന്നും ബോതേര്‍ഡ് അല്ല. അദ്ദേഹത്തിനറിയാം അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളതെന്ന്. അദ്ദേഹത്തില്‍ ഇതൊന്നും ഏല്‍ക്കില്ല. 101 ശതമാനം അദ്ദേഹം ഹാര്‍ഡ്‌വര്‍ക്ക് ചെയ്തു. അതുകൊണ്ടുതന്നെ ഈ കമന്‍റുകളിലൊന്നും വിഷമിക്കില്ല - ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

മോഹന്‍ലാലിനും മഞ്ജുവിനുമൊന്നും വലിയ ശത്രുക്കളില്ല. എനിക്കെതിരായ വ്യക്തിപരമായ നീക്കം ഇതിന് പിന്നിലുണ്ടാവും. അതൊക്കെ സ്വാഭാവികമാണ്. ഇതൊരു പ്ലാന്‍ഡ് അറ്റാക്ക് ഉണ്ടാവാം. ഇത് എന്‍റെ കപ്പ് ഓഫ് ടീ ആണെന്നറിഞ്ഞുകൊണ്ടാണല്ലോ ഞാന്‍ സിനിമയിലേക്ക് വന്നത്. ഇത് ദിലീപ് പക്ഷത്തിന്‍റെ ചെയ്തിയാണെന്ന് കരുതാനാവില്ല. അങ്ങനെ ഒരു മോഹന്‍ലാല്‍ ചിത്രത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിവുള്ള ആരും ഇന്ന് ഇന്‍ഡസ്ട്രിയിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ലാലേട്ടന്‍റെ സ്വീകാര്യത അനുപമമാണ്. എന്നോട് വിരോധമുണ്ടാകാം. അതിന് കാരണങ്ങളുമുണ്ടാകാം. പക്ഷേ അത് മോഹന്‍ലാല്‍ ചിത്രത്തിനെതിരായി വരില്ല. ഞാന്‍ ഇവിടെ കാലുറപ്പിച്ച് നില്‍ക്കാന്‍ വന്നതല്ല. ഞാന്‍ എന്‍റെ പരസ്യലോകത്തേക്ക് തിരിച്ചുപോകും. പിന്നെ രണ്ടാമൂഴത്തിന്‍റെ ജോലികളിലേക്ക് കടക്കും. ഈ സിനിമ കുടുംബപ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതാണ്. അവരിലേക്ക് എത്തുന്നതിന് മുമ്പ് വലിച്ച് താഴെയിടപ്പെടില്ല.

ലാലേട്ടന്‍ ഫാന്‍സിനോട് ഉത്തരം പറയേണ്ട കാര്യമെനിക്കില്ല. പക്ഷേ ഞാന്‍ വിശദീകരിക്കേണ്ട ആവശ്യമുണ്ടാവാം. ഈ സിനിമയുടെ സ്വഭാവം വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്. ഇപ്പോഴത്തെ വിമര്‍ശനത്തില്‍ 70 ശതമാനം പ്ലാന്‍ഡ് അസാസിനേഷന്‍ എഫര്‍ട്ടാണ്. ആ എഫര്‍ട്ട് ക്ലച്ച് പിടിക്കില്ല - ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :