പകരം വെയ്ക്കാനാകാത്ത പ്രതിഭ, നികത്താനാകാത്ത നഷ്ടം: ബാലഭാസ്കറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ

അപർണ| Last Modified ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (10:39 IST)
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകൻ കെ.ജെ. യേശുദാസ് പറഞ്ഞു. സംഗീതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന വ്യക്തമായിരുന്നു അദ്ദേഹമെന്നും യേശുദാസ് അനുസ്മരിച്ചു. പകരം വയ്ക്കാനാകാത്ത പ്രതിഭയയെയാണ് ബാലഭാസ്കറിന്‍റെ മരണത്തിലൂടെ നഷ്ടമായതെന്ന് പ്രശസ്ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി അനുസ്മരിച്ചു.

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ മരണവാർത്ത കണ്ണീരോടെയാണ് കേരളം കേട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. അപകടത്തിൽ മകൾ തേജസ്വിനി നേരത്തേ മരിച്ചിരുന്നു.

നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനകളുടെയും ഫലമായാണ് ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജസ്വിനി വന്നത്. എന്നാൽ, ലാളിച്ച് കൊതിതീരും മുൻ‌പേ മകളെ വിധി തിരികെ വിളിച്ചു. പിന്നാലെ ബാലഭാസ്കറിനേയും.

മകളുടെ പേരിലുള്ള വഴിപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :