‘അന്ന് രണ്ട് തല്ല് തന്നിരുന്നേല്‍ നന്നായേനെ, ഞാനിപ്പോള്‍ കൊലപാതകിയുമായി, കാരണം അമ്മ’- എസ് ഐ യുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

Last Modified വ്യാഴം, 9 മെയ് 2019 (15:57 IST)
ഒരാൾ കള്ളനും കൊലപാതകിയുമൊക്കെ ആയി തീരുന്നതിൽ അയാളുടെ ചുറ്റുപാടുകളും കാരണമാകാറുണ്ട്. ജീവിത സാഹചര്യവും കുടുംബവുമെല്ലാം അറിഞ്ഞോ അറിയാതെയോ അയാളെ കള്ളനാക്കുന്നതിൽ കാരണമായി തീരാറുണ്ട്. കള്ളന്മാരെ ഇങ്ങിനെ വാര്‍ത്ത് എടുക്കുന്നതില്‍ അമ്മമാരുടെ പങ്ക് സൂചിപ്പിച്ചും സ്വന്തം അമ്മയുടെ നന്മ പറഞ്ഞും കേരളാ പോലീസിലെ എസ്.ഐ ജയചന്ദ്രൻ വിജയൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.

തന്റെ ചെറുപ്പത്തിൽ നല്ലൊരു വ്യക്തിയായി വാർത്തെടുക്കുന്നതിൽ സ്വന്തം അമ്മ ചെലുത്തിയ സ്വാധീനം അമ്മയുടെ നാലാം ചരമവാർഷികത്തിൽ ഓർത്തെടുക്കുകയാണ് ഇദ്ദേഹം. ഒപ്പം, ചെറുപ്പത്തിലേ ചെറിയ ചെറിയ കള്ളത്തരങ്ങളും മോഷണങ്ങളും നടത്തിയ ഒരു മകനെ, അതറിഞ്ഞിട്ടും ശിക്ഷിക്കാത്ത അമ്മയുടെ കഥയും അദ്ദേഹം പറയുന്നുണ്ട്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:


പണ്ടൊരുനാട്ടിൽ ഒരു കള്ളൻ ഉണ്ടായിരുന്നു...

ഒരിയ്ക്കൽ മോഷണത്തിനിടെ ഒരു കൊലപാതകം ചെയ്‌തതിനെ തുടർന്ന് അയാൾക്ക് വധ ശിക്ഷ ലഭിച്ചു. അവസാന ആഗ്രഹമായി അയാൾക്ക്‌ അമ്മയെ കാണാൻ അവസരം ലഭിച്ചു. അമ്മയോട് ഒരു രഹസ്യം പറയാൻ അനുമതി ലഭിച്ച അവൻ ജയിൽ അഴികൾക്കിടയിലിയോടെ അമ്മയുടെ ചെവി കടിച്ചു മുറിച്ചെടുത്തു.

വീണ്ടും വിചാരണ ചെയ്യപ്പെട്ട കള്ളൻ പറഞ്ഞത്രേ ''ഞാൻ കുട്ടിക്കാലത്ത് ചെയ്ത കൊച്ചു കൊച്ചു മോഷണങ്ങൾ, നാട്ടുകാർ അമ്മയോട് പറഞ്ഞപ്പോളൊന്നും അമ്മ അത് ചെവിക്കൊണ്ടില്ല. അന്ന് അത് കേട്ട് എന്നെ ശാസിച്ചിരുന്നെങ്കിൽ ഞാൻ ഒരിയ്ക്കലും ഒരു കള്ളനോ കൊലപാതകിയോ ആവില്ലാരുന്നു''.

കുട്ടിക്കാലത്തെഎന്റെ ഓരോ കുട്ടിക്കുറുമ്പുകളും അച്ഛനോട് ചൂടാറും മുന്പേ പറഞ്ഞു കൊടുത്ത്, പേര വടിയുമായി അച്ഛൻ എന്നെ ലാത്തി ചാർജ് ചെയ്യുന്നത് യാതോരു കുലുക്കവും ഇല്ലാതെ കണ്ട് നിന്നിട്ട് അമ്മ ഞങ്ങളോട് പറയുന്ന കഥയായിരുന്നു ഇത്. ഈ കഥയും, വീടിന്റെ മുന്നിൽ നിന്നിരുന്ന പേര മരവും, കേൾക്കുന്നതും കാണുന്നതും കുട്ടിക്കാലത്ത് കലിയായിരുന്നു.

നാൽപ്പത്തിയെട്ട് വർഷത്തെ ജീവിതവും, ഇരുപത്തിയാറ് വർഷത്തെ ഔദ്യോഗിക ജീവിതവും ഇതിനിടയിലെ പൊതു പ്രവർത്തനത്തേയും ഈ കഥയും, വീടിന്റെ മുന്നിലെ പേര മരവും അതിലുപരി ഇതിനെ രണ്ടിനേയും ക്ലബ് ചെയ്‍ത് ഞങ്ങളിൽ എത്തിച്ച അമ്മയും എത്ര സ്വാധീനിച്ചു എന്ന് പ്രതേകിച്ച് പറയേണ്ടതില്ലല്ലോ. ഗൗരവവും, സ്‌നേഹവും, വാത്സല്യവും എങ്കിൽ വിട്ടുവീഴ്ച്ച ഇല്ലാത്ത കാർക്കശ്യവും ആയി നിറഞ്ഞുനിന്ന അമ്മ.

അമ്മ ഓർമ്മയായിട്ട് ഇന്ന് നാലാണ്ട് പൂർത്തിയായി. അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :