‘വീട്ടിൽ അമ്മ കാത്തിരിപ്പുണ്ട്, ജീവനിൽ കൊതി ഉള്ളത് കൊണ്ടാ ഹെൽമെറ്റ്‌ എടുത്തത്‘- മോഷ്ടിച്ചതല്ലെന്ന് പൊലീസുകാരൻ

അപർണ| Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (17:51 IST)
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലിലും നടക്കുന്ന അക്രമത്തിൽ പൊലീസുദ്യോഗസ്ഥർ പ്രതിഷേധക്കാരുടെ ഹെൽമെറ്റ് മോഷ്ടിച്ചെന്ന ആരോപണത്തിന് മറുപടിയുമായി പൊലീസുകാരൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ലാത്തിച്ചാർജിനിടെ ബൈക്കിൽ നിന്ന് ഹെൽമെറ്റ് എടുക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു. ജീവനിൽ കൊതി ഉള്ളത് കൊണ്ടാ ഹെൽമെറ്റ്‌ എടുത്തതെന്നും മോഷ്ടിച്ചതല്ലെന്നും പൊലീസുദ്യോഗസ്ഥനായ അഗസ്റ്റിൻ ജോസഫ് പറയുന്നു.

ഭക്തരാണ് പ്രതിഷേധിക്കുന്നതെന്ന് കരുതിയാണ് ഹെൽമറ്റ് എടുക്കാതെ ഡ്യൂട്ടിക്ക് പോയത്. ഹെല്‍മറ്റ് കള്ളനെന്ന് സോഷ്യൽ മീഡിയകളിൽ വീഡിയോ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി അഗസ്റ്റിൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

കുറിപ്പിന്റെ പൂർണരൂപം:

ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്... മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്. അതിൽ നിന്നും രക്ഷപെടുന്നതിനു അപ്പോൾ കണ്ടത് ഹെൽമെറ്റ്‌ മാത്രമാണ്. അതെടുത്തു വെച്ച് അതിൽ തെറ്റായി ഒന്നും തോന്നിയതും ഇല്ല. പിന്നെ, ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തർ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല... എന്റെ കൂടെ ഉള്ള പലരും ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. അവരെ കുറിച്ച് ഒരു മാധ്യമങ്ങളും പറഞ്ഞു കാണില്ല. ചർച്ചയും ചെയ്യില്ല.. ജീവനിൽ കൊതി ഉള്ളത് കൊണ്ടാ ഹെൽമെറ്റ്‌ എടുത്തത്. അല്ലാതെ മോഷ്ടിച്ചതല്ല.. പോലീസിനെ കല്ലെറിയുന്നവരും വീട്ടിൽ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക, ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കും കുടുംബം ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :