മരിക്കുന്നതിനു മുൻപേ ബാബു പോളിനെ മന്ത്രി എം.എം മണി ഫെയ്‌സ്ബുക്കില്‍ ‘കൊന്നു’

Last Modified ശനി, 13 ഏപ്രില്‍ 2019 (08:42 IST)
കേരള സാഹിത്യ അക്കാദമി ജേതാവും മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. ഡി മരിക്കുന്നതിനും മണിക്കൂറുകൾക്ക് മുൻപേ വൈദ്യുതി മന്ത്രി എം എം മണി അദ്ദേഹത്തെ ഫേസ്ബുക്കിൽ ‘കൊന്നു’. എം എം മണിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ഇന്നലെ രാത്രി ഏഴ് മണിയോടെ ബാബുപോളിന് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടുള്ള കുറിപ്പ് വന്നത്. അബദ്ധം മനസിലായ മണി പിന്നീട് ഈ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നു പുലര്‍ച്ചയാണ് അദ്ദേഹം മരിച്ചത്. അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു. 77 വയസായിരുന്നു. മൃതദേഹം രാവിലെ ഒൻപതു മണിക്ക് പുന്നൻ റോഡിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടര്‍ന്ന് കുറവൻകോണം മമ്മീസ് കോളനിയിലെ വസതിയിൽ എത്തിക്കും. ഞായറാഴ്ച നാലുമണിക്ക് പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി യാക്കോബായ പള്ളിയില്‍ സംസ്കാരം.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്പെഷ്യൽ കലക്ടറുമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കിഫ്ബി ഭരണ സമിതി അംഗമായും നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും സര്‍ക്കാരിനൊപ്പം പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. ബാബു പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്.

ബാബു പോളിന്റെ വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശത്തിനാണ് 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. മാധ്യമം പത്രത്തിൽ ‘മധ്യരേഖ’ എന്ന പേരിൽ ഒരു പംക്തിയും ബാബുപോൾ കൈകാര്യം ചെയ്തിരുന്നു. ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകള്‍), കഥ ഇതുവരെ (അനുഭവക്കുറിപ്പുകള്‍), വേദശബ്ദരത്‌നാകരം, രേഖായനം: നിയമസഭാഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്നിവയാണ് പ്രധാന കൃതികൾ. മാനേജ്മെന്റ്റ് സ്റ്റഡീസില്‍ പിഎച്ച്ഡിയും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :