‘ആഴ്ന്നിറങ്ങിയ കഠാര അയാൾ വലിച്ചൂരിയപ്പോൾ അവൻ നെഞ്ചുപൊത്തിപ്പിടിച്ചു’- ഹൃദയം പിളര്‍ന്ന ആ രംഗങ്ങൾ ഓർത്തെടുത്ത് അർജുൻ

ഒറ്റക്കുത്തിന് ഞാൻ വീണുപോയി, എന്റെ മുന്നിലായിരുന്നു അഭിമന്യു: അർജുൻ പറയുന്നു

അപർണ| Last Modified ഞായര്‍, 15 ജൂലൈ 2018 (12:08 IST)
മഹാരാജാസ് കോളെജിൽ കൊലചെയ്യപ്പെട്ട അഭിമന്യുവെന്ന എസ് എഫ് ഐക്കാരനെ ആരും മറക്കാനിടയില്ല. മരണത്തിന് ശേഷമായിരിക്കും ഒരാളുടെ മഹത്വം മനസ്സിലാക്കുക എന്നതിന്റെ തെളിവ് തന്നെയായിരുന്നു അഭിമന്യു. മരണശേഷം വാഴ്ത്തപ്പെട്ടവൻ. പക്ഷേ, സഹപാഠികൾക്കിടയിലും കുടുംബക്കാർക്കും അവനെന്നും വാഴ്ത്തപ്പെട്ടവൻ തന്നെയായിരുന്നു.

'ഒറ്റക്കുത്തിനു വീണുപോയി ഞാന്‍. എട്ടടിയോളം മുന്നിലായിരുന്നു അപ്പോള്‍ അഭിമന്യു. ആദ്യം എന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ ആക്രമിച്ചത്. ആഴ്ന്നിറങ്ങിയ കഠാര അയാള്‍ വലിച്ചൂരിയപ്പോള്‍ അവന്‍ നെഞ്ചു പൊത്തിപ്പിടിച്ചു'- അഭിമന്യുവിനൊപ്പം കുത്തേറ്റ സുഹൃത്ത് അര്‍ജുന്റെ വാക്കുകളാണിത്.

അക്രമികള്‍ നാലുപേരായിരുന്നു. രണ്ടു ബൈക്കുകളിലാണ് അവരെത്തിയതെന്ന് പറയുന്നു. അവരെ ശ്രദ്ധിച്ചില്ല. യാതോരു ആക്രമണവും ഇല്ലാതെയായിരുന്നു അവർ ഞങ്ങളെ ആക്രമിച്ചത്. ബൈക്കിനു പിന്നിലിരുന്ന രണ്ടുപേരാണ് ഓടിയടുത്ത് കഠാര പ്രയോഗിച്ചത്. വണ്ണംകൂടി പൊക്കം കുറഞ്ഞയാളാണ് എന്നെ കുത്തിയത്. അഭിമന്യുവിനെ കുത്തിയതു രണ്ടാമത്തെ ബൈക്കില്‍ വന്നയാളാണെന്നു തോന്നുന്നു- അർജുൻ പറയുന്നു.

കരളിനും ആഗ്നേയഗ്രന്ഥിക്കുമേറ്റ ആഴത്തിലുള്ള മുറിവുകള്‍ അര്‍ജുനെ മരണത്തിന്റെ വക്കിലെത്തിച്ചിരുന്നു. മൂന്നു ശസ്ത്രക്രിയ വേണ്ടിവന്നു ജീവിതം തിരിച്ചുകിട്ടാന്‍. ഒരുമാസം നിര്‍ബന്ധിതവിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :