അഭിമന്യുവിന്റെ കൊലയാളികളെ ‘പുകച്ച് പുറത്ത് ചാടിച്ച്’ പ്രളയം

അപർണ| Last Modified തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (11:22 IST)
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. പന്തളത്തെ ഒളിത്താവളത്തിൽ കഴിഞ്ഞിരുന്ന ഇവരെ ‘പുകച്ച് പുറത്തു ചാടിച്ചത്’ പ്രളയമെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മറ്റു നാലു പ്രതികള്‍ക്കൊപ്പമാണ് മുഖ്യപ്രതിയും പന്തളത്തെ ഒറ്റപ്പെട്ട വീട്ടില്‍ ഒളിവില്‍ കഴിഞ്ഞത്. കൊല നടത്തിയശേഷം കേരളം വിട്ട ഇവര്‍ പലപ്പോഴായാണു പന്തളത്തെ ഒളിത്താവളത്തില്‍ എത്തിയത്. ഒരു മാസത്തിലേറെ ഇവര്‍ ഇവിടെ തങ്ങിയിരുന്നു.

പ്രളയത്തില്‍ പല സ്ഥലങ്ങളില്‍ അകപ്പെട്ട പ്രതികള്‍ അതിനു ശേഷം ഫോണില്‍ പരസ്പരം ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരം പൊലീസിന് ലഭിച്ചത്. ഇവരുടെ കൂട്ട് പ്രതിയായ നെട്ടൂര്‍ സ്വദേശി അബ്ദുല്‍ നാസറാണു ഒടുവില്‍ പിടിയിലായത്.

അഭിമന്യുവിന്റെ കൊലയാളിയടക്കം കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത എട്ടു പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത് 8 പേരെയാണ്. അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് റിഫയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :