വികസനത്തിന്റെ പാതയില്‍ കേരളം !

ആ സ്വപ്നം യാഥാർത്ഥ്യമായി ! കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

AISWARYA| Last Modified ശനി, 23 ഡിസം‌ബര്‍ 2017 (13:16 IST)
കേരളത്തിന്റെ വികസന സ്വപ്നങ്ങളില്‍ ഒന്നായിരുന്നു കൊച്ചി മെട്രോ. ഒരുപാട് വിവാദങ്ങള്‍ക്കൊടുവില്‍ കൊച്ചി മെട്രോ റെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 17ന്
ഉദ്ഘാടനം ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാർക്കായുള്ള കൊച്ചി വൺ സ്മാർട്ട് കാർഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കിയിരുന്നു. മെട്രോയ്ക്കുവേണ്ടിയുള്ള മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി.

കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങള്‍ ഉണ്ടായിരുന്നു. മെട്രോയുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്തെങ്കിലും സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.

എന്നാല്‍ സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചിരിക്കുന്ന മേയ് 30ന് പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കുമെന്നും മുൻകൂട്ടി നിശ്ചയിച്ച പരിപാടി ആയതിനാല്‍ ഇത് മാറ്റിവയ്ക്കാനാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെ മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചതിനെച്ചൊല്ലി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി കേരള ഘടക രംഗത്തെത്തുകയായിരുന്നു.

ഉദ്ഘാടന ചടങ്ങിൽനിന്നു പ്രധാനമന്ത്രിയെ മനഃപൂർവം ഒഴിവാക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന് അഹങ്കാരവും അസഹിഷ്ണുതയുമാണെന്നും ബിജെപി ആരോപിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കൊച്ചി മെട്രോയുടെ ഉദ്​ഘാടനത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ലെന്നും മെയ്​ മുപ്പതിനാണ്​ ഉദ്ഘാടനമെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനാഭിപ്രായം തേടിയ മെട്രോ അധികൃതർ കുടുങ്ങിയത് വാര്‍ത്തയായിരുന്നു. നിർദ്ദേശിക്കുന്ന പേരുകൾ കമന്റുകളായി രേഖപ്പെടുത്തണം, തുടർന്ന് ഷെയർ ചെയ്യുകയും വേണം കൂടുതൽ ലൈക്കുകൾ കിട്ടുന്ന പേര് തെരഞ്ഞെടുക്കപ്പെടും എന്നതായിരുന്നു ഫെയ്സ്ബുക്ക് പേജില്‍ കൊച്ചി മെട്രോ വ്യവസ്ഥ വെച്ചിരുന്നത്.

എന്നാല്‍ ലിജോ വർഗീസ് എന്ന വ്യക്തിയുടെ കമന്റാണ് മെട്രോയെ കുടുക്കിയത്. ‘കുമ്മനാന’ എന്നായിരുന്നു ലിജോ കമന്റ് ചെയ്തത്. കമന്റ് ചെയ്ത് ഞൊടിയിടയിലാണ് 'കുമ്മനാന' തരംഗമായത്. കമന്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ’ എന്നായിരുന്നു കൊച്ചി മെട്രോ ഒഫീഷ്യല്‍ പേജിലൂടെ നല്‍കിയ പരസ്യം.

എന്നാൽ, എന്ന പേര് വൈറലായതോടെ മെട്രോ ഒഫീഷ്യല്‍ പേജിലെ പോസ്റ്റ് എഡിറ്റ് ചെയ്തു.
ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതോ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയ്ക്കെതിരായി വേദനാജനകമായി കമന്റ് ചെയ്യുന്നതോ ആയ മത്സര എൻട്രികൾ പ്രത്സാഹിപ്പിക്കുന്നതല്ലെന്നും വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :