ഇന്ന് ലോക എയ്ഡ്സ് ദിനം

എയ്ഡ്സ് ദിനം

aparna| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2017 (08:43 IST)
ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ മാരകരോഗമാണ് എയ്ഡ്സ്. ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഈ രോഗം ഒറ്റയാനെ പോലെ മനുഷ്യരാശിയെ മുടിച്ചുകൊണ്ടിരിക്കുന്നു.

എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. സാക്ഷരതയുടെയും ജീവിതനിലവാരത്തിന്‍റെയും ഉന്നതിയ്ക്കൊപ്പം ബോധവല്ക്കരണത്തില്‍ മലയാളി മുന്നേറിയിട്ടുണ്ടോ എന്ന ആത്മപരിശോധനയ്ക്കും ഈ ദിനം ഉതകട്ടെ.

വരാനിരിക്കുന്ന പ്രതിവിധികളേക്കാള്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളേക്കുറിച്ചു ചിന്തിക്കാം. ഒപ്പം, ഇന്നും നമ്മുടെ സമൂഹത്തില്‍ ഈ മഹാവിപത്തിനെപ്പറ്റി നിലനില്‍ക്കുന്ന ചില അബദ്ധധാരണകള്‍ തിരുത്താനും ഈ ദിനം ഉപകരിക്കട്ടെ.

എയ്ഡ്സ് (എ.ഐ.ഡി.എസ്):"അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം' എന്നാണ് എയ്ഡ്സിന്‍റെ പൂര്‍ണ്ണനാമം. ഈ രോഗത്തിന് കാരണമാകുന്ന വൈറസിനെ "ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്' അഥവാ "എച്ച്.ഐ.വി' എന്നു വിളിക്കുന്നു.

രോഗപ്രതിരോധശേഷിയെ അപ്പാടെ നശിപ്പിച്ച് വിവിധ രോഗങ്ങള്‍ക്ക് അടിമയാക്കി ക്രമേണ മരണത്തിന്‍റെ വായിലേക്ക് മനുഷ്യനെ തള്ളിവിടുന്നു ഈ വൈറസ്.

1981 ല്‍ അമേരിക്കയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. സ്വവര്‍ഗരതിയാണ് രോഗകാരണമെന്ന് അന്നു കരുതിയിരുന്നു. പിന്നീട് ,മയക്കു മരുന്നിന് അടമകളായിരുന്നവരിലും ഈ രോഗം കണ്ടെത്തി.

1984 ല്‍ ഫ്രാന്‍സില്‍ മൊണ്ടെയ്നറും, അമേരിക്കയില്‍ ഗലോയും ഗവേഷണഫലമായി രോഗികളില്‍ ഒരു തരം വൈറസിനെ കണ്ടെത്തി. ഇവ എച്ച്ഐവി എന്ന് അറിയപ്പെട്ടു. മനുഷ്യരക്തത്തിലെ വെളുത്ത രക്തകോശത്തിനെ നശിപ്പിച്ചുകൊണ്ട് എച്ച്ഐവി ആക്രമണമാരംഭിക്കുന്നു. അതോടുകൂടി പ്രതിരോധശേഷി നഷ്ടപ്പെടുന്ന മനുഷ്യന്‍ സര്‍വ്വരോഗങ്ങള്‍ക്കും കീഴ്പ്പെടുന്നു.

അന്താരാഷ്ട്ര തലത്തില്‍ എയ്ഡ്സ് രോഗത്തിന് സാമൂഹികാവബോധം സൃഷ്ടിക്കുന്നതിന് വിവിധ സംഘടനകള്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. അടയാളം ചുവപ്പ് റിബണാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :