മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും; ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നു, ഓറഞ്ച് അലര്‍ട്ട് ഉടന്‍ - തമിഴ്‌നാടിന്റെ തീരുമാനം കാത്ത് അധികൃതര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും; ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നു, ഓറഞ്ച് അലര്‍ട്ട് ഉടന്‍ - തമിഴ്‌നാടിന്റെ തീരുമാനം കാത്ത് അധികൃതര്‍

  mullapperiyar dam , mullapperiyar , tamil dam , മുല്ലപ്പെരിയാര്‍ , അണക്കെട്ട് ,
തൊടുപുഴ| jibin| Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2018 (19:59 IST)
കനത്ത മഴയും നീരൊഴുക്കും വര്‍ദ്ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും. ഡാമിന്റെ ജലനിരപ്പ് 137.50 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. വെള്ളം തുറന്നു വിടാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

അണക്കെട്ട് തുറക്കുമെന്ന് സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ അധികൃതര്‍ 5,000പേരെ അടിയന്തരമായി മാറ്റിപാര്‍പ്പിക്കും. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കണമെന്ന് കേരളം തമിഴ്‌നാടിനെ അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് തമിഴ്‌നാടാണ്.

അണക്കെട്ടിനു താഴെയുള്ളവര്‍ 9മണിക്ക് മുമ്പായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സ്വീകരിച്ചു വരികയാണ്.

നീരൊഴുക്ക് ഇങ്ങനെ തുടര്‍ന്നാല്‍ അടുത്ത 26 – 27 മണിക്കൂറിനുള്ളിൽ അണക്കെട്ടിലെ ജലം 142 അടിയായി ഉയരാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. അണക്കെട്ടില്‍ അതിവേഗം വെള്ളം നിറയുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്നു.

ഈ സാഹചര്യത്തിലും മുല്ലപ്പെരിയാറിൽ നിന്ന് വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്നത് തമിഴ്നാട് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയില്ല. വൈഗ അണക്കെട്ട് നിറഞ്ഞതാണ് ഇതിനു കാരണം.

കഴിഞ്ഞ വർഷം നവംബർ 30 ന് ഒറ്റരാത്രികൊണ്ട് ആറര അടി വെള്ളം ഉയർന്ന അണക്കെട്ടാണു മുല്ലപ്പെരിയാർ. ജലം നിറഞ്ഞുകിടക്കുന്ന വിസ്തൃതമായ പ്രദേശം കുറവായതിനാൽ ഒഴുകിയെത്തുന്ന വെള്ളം പെട്ടെന്നു കവിയുന്ന സ്വഭാവമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :