വിറങ്ങലിച്ച് കേരളം; തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസുകാരന് മസ്തിഷ്‌കമരണം, ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Last Modified ശനി, 30 മാര്‍ച്ച് 2019 (14:28 IST)
തൊടുപുഴയില്‍ അമ്മയുടെ കാമുകനിൽ നിന്നും ക്രൂരമായ മര്‍ദ്ദനമേറ്റ ഏഴു വയസുകാരന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. കുട്ടിയുടെ ജീവന്‍ നില നിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 48 മണിക്കൂറിനു ശേഷവും ആരോഗ്യനിലയില്‍ യാതൊരുവിധ പുരോഗതിയും ഉണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പ്രതി അരുണ്‍ ആനന്ദിന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ കുട്ടിയുടെ അനുജനും അമ്മയും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലഹരിയ്ക്കടിമയാണ് നന്ദന്‍കോട് സ്വദേശിയായ അരുണെന്ന് പൊലീസ് പറഞ്ഞു.

വധശ്രമം, ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തല്‍, കുട്ടികളോടുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുട്ടിയെ ഇയാള്‍ കാലില്‍ പിടിച്ച് നിലത്തടിച്ചു. പല തവണ തലയില്‍ ചവിട്ടി. മര്‍ദ്ദനത്തില്‍ ഏഴു വയസുകാരന്റെ തലയോട്ടി പൊട്ടി രക്തമൊഴുകി. കഴുത്തിന് പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. അബോധാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :