പെണ്ണായാൽ ‘ഇച്ചിരി’ നാണം വേണം, സ്വയം‌ഭോഗം ചർച്ച ചെയ്താൽ സ്ത്രീ പുരുഷന് തുല്യമാകുമോ? - ബാലചന്ദ്ര മേനോൻ

ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി കൈമോശം വരരുത്, ഇവിടെ ആണിനും പെണ്ണിനും ഇടയിൽ പ്രശ്നങ്ങളൊന്നുമില്ല...

Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (08:13 IST)
സ്ത്രീ സമത്വത്തെപ്പറ്റി സംസാരിച്ച് കേരളത്തിലെ വനിതകൾ കയ്യടക്കുന്നത് ഉന്നതികളാണ്. സ്ത്രീസമത്വത്തിന്റെ പേരിൽ പലരും അനാവശ്യകാര്യങ്ങൾ കൂടി ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട് എന്നൊരു ആരോപണവും ഉയർന്നു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ഒന്നാണ് ശ്രീലക്ഷ്മി എന്ന പെൺകുട്ടിയുടെ സ്വയംഭോഗത്തെ പറ്റിയുള്ള തുറന്നെഴുത്ത്.

വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍. തന്നെ ഞെട്ടിച്ചത് വനിതാദിനം സ്പെഷ്യലായി ഒരു ദിനപത്രത്തിൽ വനിതകൾ നടത്തിയ ഒരു ചർച്ചയാണ്. അത്ഭുതപ്പെടുത്തുന്നത് സ്വയംഭോഗം പൊലൊന്നിനെ തലനാരിഴകീറി അവലോകനം ചെയ്യുന്നത് കൊണ്ട് സ്ത്രീ പുരുഷന് തുല്യമാകുമെന്ന് കരുതുന്നുണ്ടോ എന്ന് ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കില്‍ ചോദിച്ചു. കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

എന്നെ ഞെട്ടിച്ചത് വനിതാദിനം സ്പെഷ്യലായി ഒരു ദിനപത്രത്തിൽ വനിതകൾ നടത്തിയ ഒരു ചർച്ചയാണ് …വിഷയം സ്ത്രീകൾക്കിടയിലെ സ്വയം ഭോഗം അഥവാ MASTURBATION !എന്താണ് ഇതിന്റെ ഉദ്ദേശം ? വനിതാ ദിനത്തിൽ ചർച്ച ചെയ്യാൻ ഈ വിഷയം തന്നെ തെരഞ്ഞെടുത്തതുകൊണ്ട് , പലരും ഗോപ്യമായി കൈകാര്യം ചെയ്യുന്ന ഒന്നിനെ ഒരു കൂസലും കൂടാതെ മഹിളകൾ പരസ്യമായി തലനാരിഴ കീറി അവലോകനം ചെയ്യുന്നതു കൊണ്ട് സ്ത്രീ പുരുഷനു തുല്യമാകുമെന്നു കരുതുന്നുണ്ടോ?

ഇതിനേക്കാൾ ഭംഗിയായി, നാം പുറത്തുപറയാൻ ലജ്ജിക്കുന്ന, എന്നാൽ, സ്വകാര്യതയിൽ ആവോളം ആസ്വദിക്കാൻ പറ്റുന്ന കിടക്കറവിവരങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ യൂ റ്റിയൂബിൽ സുലഭമാണ്. ആ പ്രവണതയെ നാം എങ്ങിനെ ന്യായീകരിക്കും ?

ആർത്തവത്തിൽ തുടങ്ങിയാണ് ഈ അപഥസഞ്ചാരം . സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആർത്തവം എന്ന നിരുപദ്രവമായ , ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവൽക്കരിച്ചു 'ആർപ്പോ ആർത്തവം ' എന്ന ഒരു പ്രതിഭാസം വരെയാക്കി ! ആർത്തവം ഇന്നലെ ആരും കണ്ടുപിടിച്ചതല്ല . പണ്ടുകാലത്ത് . 'പുറത്തുമാറി ' എന്നും 'തീണ്ടാരിയാ ' എന്നുമൊക്കെ അടക്കിപറഞ്ഞിരുന്ന ഒന്നിന് ബുദ്ധിജീവികൾക്കിടയിൽ ഇടം കിട്ടിയത് ഇടക്കാലഘട്ടത്തിൽ ഏതോ പുരോഗമനസാഹിത്യകാരൻ ('?)'ആർത്തവരക്തത്തിന്റെ ചുവപ്പു നിറത്തെ അസ്തമയ സന്ധ്യയുമായി താരതമ്യം ചെയ്തപ്പോഴാണ്..ആർത്തവത്തെപ്പറ്റി സമൂഹത്തിൽ വനിതകൾ അധരവ്യായാമം നടത്തിയാൽ സ്ത്രീ ശാക്തീകരണം ഉറപ്പായും ഉണ്ടാകുമോ ?

എനിക്ക് തോന്നുന്നു ...സ്ത്രീയെ വില്പനച്ചരക്കാക്കുന്നത് സ്ത്രീകൾ തന്നെയാണ് . സ്ത്രീകൾക്കു പരസ്യമായി സംവദിക്കാൻ ആർത്തവവും സ്വയംഭോഗവും വിഷയങ്ങളായി കണ്ടെത്തുന്നവരുടെ കെണിയിൽ 'ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി' കൈമോശം വരരുത്. വനിതകളുടെ സജീവമായ ശ്രദ്ധ പതിയേണ്ട എന്തെന്തു വകകൾ നമ്മുടെ സമൂഹത്തിലുണ്ട്? യൊവ്വനയുക്തയായ ഒരു വനിതയുടെ തുറന്ന മാറിടത്തിൽ ഒട്ടിച്ചേർന്നു പാലുകുടിക്കുന്ന ഒരു ദൃശ്യം കവർ ഫോട്ടോ ആയി കാണിച്ചു നാല് കാശ് ഉണ്ടാക്കാനുള്ള കച്ചവട ശ്രമത്തെ മുലയൂട്ടൽ വാരത്തിന്റെ പെടലിക്ക് കെട്ടിവെക്കുന്ന അധമമായ ചിന്തയോട് യോജിക്കാൻ കഴിയുന്നില്ല .

ഞാൻ മനസ്സിലാക്കുന്നത് ഇവിടെ ചിലർ സ്ത്രീകളെ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് . പുരുഷ സമത്വം എന്ന മോഹം കൊതിപ്പിച്ചു മാധ്യമങ്ങ്ങളും സംഘടനകളും ചുടു ചോറ് വാരിക്കുകയാണ് .ഈ അർത്ഥമില്ലാത്ത മാത്സര്യം ഒഴിവാക്കാനാണ് നാം അർത്ഥനാരീശ്വരസങ്കല്പം കണ്ടെത്തിയത് .ഞാൻ അതിന്റെ ആരാധകനാണ് .ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിലും ഒരു സ്ത്രീയുടെ നിഴൽ ഉണ്ടാകും എന്ന് വെറുതെയല്ല പറയുന്നത് എന്ന് ഓർക്കുക .

എനിക്ക് പറയാനുള്ളത് ഇവിടെ നമുക്ക് ഇടയിൽ അതായത് ആണിനും പെണ്ണിനും ഇടയിൽ ഒരു പ്രശ്‌നവുമില്ല . അഥവാ ഉണ്ടായാൽ തന്നെ നാം അത് ഒരു നോട്ടം കൊണ്ട് അല്ലെങ്കിൽ കള്ളച്ചിരി കൊണ്ട് പരിഹരിക്കും . ' ചേട്ടന് പണ്ടത്തെപ്പോലെ എന്നെ ഇഷ്ട്ടമല്ല ' എന്ന് പറഞ്ഞു കേൾക്കുമ്പോൾ വഴക്കുണ്ടാക്കി ഫാമിലി കോർട്ടിൽ പോകണ്ട . കൂടുതൽ സ്നേഹവും പരിചരണവും കൊടുത്താൽ മാത്രം മതി .പുരുഷന് ചെയാവുന്ന എന്തും സ്ത്രീക്ക് പുഷ്പ്പം പോലെ ചെയ്യാൻ പറ്റുമെന്ന് ഞാൻ ശിരസ്സു കുനിച്ചു പറയുന്നു. ഒരുപക്ഷെ പെട്ടെന്നുണ്ടാകുന്ന ഒരു പ്രശ്നത്തെ നയത്തിൽ കൈകാര്യം ചെയ്യാനും പരിചയമില്ലാത്ത ഒരു വ്യക്തിയെ ശരിയായ രീതിയിൽ വിലയിരുത്താനും പുരുഷനേക്കാൾ സാമർഥ്യം സ്ത്രീക്കാണെന്നാണ് എന്റെ അനുഭവം ..

യാദൃച്ഛികമാവാം വനിതാദിനത്തിൽ തന്നെ വനിതാ പൈലറ്റിനോട് ഒരു ടാക്സി ഡ്രൈവർ അപമര്യാദയായി പെരുമാറി എന്ന വാർത്തയും വായിച്ചുകണ്ടു. സ്ത്രീകൾ മാത്രം മേധാവിത്വം വഹിക്കുന്ന ഒരു സിനിമയെപ്പറ്റിയും വായിച്ചു. പുരുഷ സാന്നിധ്യം വർജ്യമാണെന്നൊരു സന്ദേശം നൽകുന്നതിൽ എന്താണർത്ഥം ?

അനാരോഗ്യകരമായ ഈ പ്രവണത അഭിലഷണീയമല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം . നാം സ്വയം നന്നാവുകയും പരസ്പ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക .( ഞാൻ ഇത്രയും പറഞ്ഞതുകൊണ്ട് ലോകം നന്നായിക്കോളും എന്ന ധാരണയൊന്നും എനിക്കില്ല എന്ന് കൂടി സൂചിപ്പിച്ചുകൊള്ളട്ടെ .

പിന്നെ ,പറയേണ്ടത് നിങ്ങളോടു പറഞ്ഞപ്പോൾ ഒരു ആശ്വാസം. ഇപ്പോഴത്തെ മാധ്യമ വിചാരണക്ക് ഇങ്ങനെ വിധേയരാകാൻ തുനിഞ്ഞാൽ നാളെ ഏതാനും പൂർണ്ണ ഗർഭിണികൾ ഒത്തിരുന്നു ഗർഭം ധരിക്കുന്ന വേളയിലെ മധുര സ്മൃതികൾ പങ്കു വെച്ചെന്നിരിക്കും . അതിന്റെ copyright ഗര്ഭസ്‌ഥശിശുവിനാണെന്നു പോലും ഓർക്കണമെന്നില്ല .

അല്ലെങ്കിലും പെണ്ണായാൽ 'ഇച്ചിരി' നാണം വേണം. കാവ്യഭാവന പറയുന്ന പോലേ 'കാലുകൊണ്ട് നഖം ' വരയ്ക്കണം എന്നൊക്കെ പറയാൻ ഞാൻ 'പോഴനൊ' ന്നുമല്ല. എപ്പോഴും നാണിക്കണമെന്നുമില്ല . നാണം വരുമ്പോൾ അതിനെ തടയാതിരുന്നാൽ മതി . നാണിച്ചാൽ എന്റെ 'മൂച്ചൊക്കെ' പോകും എന്ന അബദ്ധധാരണ വേണ്ട .അല്ലെങ്കിൽ തന്നെ നാണമില്ലാത്ത പെണ്ണ് ഉണ്ടോ എന്ന് എനിക്ക് സംശയമാണ് .


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :