'ശ്രീകുമാറിന് 100 കോടിയെന്നൊക്കെ തള്ളാം, പണി കിട്ടാൻ പോകുന്നത് ആന്റണി പെരുമ്പാവൂരിന്?'

പുലിമുരുകൻ പോലും 100 കോടി കിട്ടിയിട്ടില്ല, പിന്നെയല്ലേ ഒടിയൻ?

അപർണ| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2018 (11:34 IST)
പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാലിന്റെ ഒടിയന്‍. പക്ഷേ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ ശ്രീകുമാർ മേനോന്റെ അവകാശവാദങ്ങളെല്ലാം പരിഹാസമുളവാക്കുന്നതായിരുന്നു. ഇപ്പോഴിതാ, ശ്രീകുമാറിനെതിരെ സിനിമയിലുള്ളവരും രംഗത്തെത്തിയിരിക്കുന്നു.

ഒടിയന്‍ 100 കോടി രൂപ പ്രി-ബിസിനസ് നേടിയെന്ന സംവിധായകന്റെ അവകാശവാദം വ്യാജമാണെന്നാണ് പുതിയ റിപ്പോർട്ട്. നിർമാതാവ്‌ സുരേഷ് കുമാറിന്റേതെന്ന രീതിയിലുള്ള ഒരു വാട്‌സ് ആപ്പ് ശബ്ദരേഖയിലാണ് ഒടിയനെ കുറിച്ചും ശ്രീകുമാറിനെ കുറിച്ചും ആരോപണമുയർന്നിരിക്കുന്നത്.

എന്നാല്‍ ഇത് സുരേഷ് കുമാറിന്റെതാണെന്നതില്‍ സ്ഥീരീകരണം വന്നിട്ടില്ല. അതേസമയം ശബ്ദരേഖയില്‍ പറയുന്നത് അനുസരിച്ച് ഒടിയന് നിലവിൽ 100 കോടി ലഭിച്ചിട്ടില്ല എന്നാണ്. സംവിധായകനു പേരു കിട്ടാന്‍ വേണ്ടി പറയുന്നതാണെന്നും ഒടിയന്‍ കഴിഞ്ഞ് അടുത്ത ബിഗ് ബഡ്ജറ്റ് കിട്ടാന്‍ വേണ്ടിയുള്ള തന്ത്രമാണിതെന്നും ശബ്ദരേഖയില്‍ വിമര്‍ശനം ഉണ്ട്.

‘സംവിധായകന് പേര് കിട്ടാന്‍ വേണ്ടി നൂറും അഞ്ഞൂറും കോടി എന്ന് വെറുതെ പറയും. ഇതൊക്കെ അയാള്‍ക്ക് അടുത്ത 1000 കോടി രൂപയുടെ സിനിമ കിട്ടാന്‍ ഉള്ള കളികളാണ്. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. പുലിമുരുകന്‍ യഥാര്‍ത്ഥത്തില്‍ 100 കോടി നേടിയിട്ടില്ല. അതൊക്കെ ടോമ്മിച്ചനും അറിയാവുന്നതാണ്. അതിനേക്കാള്‍ ലാഭം ഉണ്ടാക്കിയ ചിത്രമാണ് രാമലീലയെന്ന് ടോമിച്ചന്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ ഇതുപോലുള്ള മണ്ടത്തരങ്ങളും വിഡ്ഢിത്തരങ്ങളും വിളിച്ചു പറയുന്നത് അവരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. ഇതിന്റെ തലവേദന മുഴുവന്‍ അനുഭവിക്കാന്‍ പോകുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. ശ്രീകുമാര്‍ മേനോനു നഷ്ടപ്പെടാന്‍ ഒന്നുമില്ല, ആന്റണിയുടെ വീട്ടിലാണ് ഇന്‍കം ടാക്‌സുകാര്‍ കയറി ഇറങ്ങാന്‍ പോകുന്നത്‘- എന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ഇതിന്റെ ആധികാരികത എത്രത്തോളമെന്ന് വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :