പ്ലസ് ടു വിദ്യാർത്ഥിനിക്കൊപ്പം വനത്തിനുള്ളിൽ 23 ദിവസം; മാങ്ങയും നാളികേരവും ഭക്ഷണം, മരച്ചുവട്ടിൽ ഉറക്കം - സിനിമയെ വെല്ലുന്ന ഒളിച്ചോട്ടം

മൂലമറ്റം| Last Updated: ബുധന്‍, 30 ജനുവരി 2019 (12:49 IST)
വനത്തിനുള്ളിൽ ദിവസങ്ങളോളം
ഒളിച്ച് താമസിച്ച യുവാവിനേയും പ്ലസ് ടു വിദ്യാർത്ഥിനിയേയും പൊലീസ് അറസ്റ്റ് ചെയ്തത് സിനിമാ സ്റ്റൈലിൽ. മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജിനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ (21) അറസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്നു ഇലവീഴാപൂഞ്ചിറയുടെ സമീപമുള്ള വനമേഖലയിൽ കഴിയുകയായിരുന്നു അപ്പു. കുമളിയിലെ പെൺകുട്ടിയുമായി അപ്പു അടുപ്പത്തിലാകുന്നത് കുറച്ച് മാസങ്ങൾക്ക് മുൻപാണ്.

ഇക്കഴിഞ്ഞ ആറാം തീയതിയാണ് പെൺകുട്ടിയെ കാണാതായത്. വീട്ടുകാർ കുമളി പൊലീസിൽ പരാതി നൽകി. അപ്പുവുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയ പൊലീസ് അപ്പുവിന്റെ വീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനത്തിൽ ഇവർക്കായി
തിരച്ചിൽ നടത്തി വരികയായിരുന്നു.

മാങ്ങയും നാളികേരവും ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും കഴിച്ചിറ്റുന്നത്. പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഇന്നലെ പുലർച്ചെ, ഇരുവരും ചാക്ക് കെട്ടുകളുമായി അടൂർ മലയിൽ നിന്നു കോളപ്ര ഭാഗത്തേക്ക് വരുന്ന വഴിയാണ് പൊലീസ് പിടിയിലായത്.

വനത്തിനുള്ളിൽ ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെൺകുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി. പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയിൽ ഹാജരാക്കി. ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറാകാത്തതിനെ തുടർന്നു ഇന്നു പീരുമേട് കോടതിയിൽ ഹാജരാക്കും. അപ്പുവിനെ ഇന്നു തൊടുപുഴ കോടതിയിൽ ഹാജരാക്കും.

സ്ത്രീകളെ വലയിൽ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ സ്ഥിരം പരിപാടിയെന്ന് പൊലീസ് പറയുന്നു. 2 വർഷം മുൻപ്
ചിങ്ങവനത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ
അറസ്റ്റിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :