‘ബാറ്റിംഗില്‍ പിഴവ്, ബോള്‍ ചെയ്യുന്നുമില്ല’; ബാധ്യതയാകുന്ന ശങ്കറിനെ ബൗണ്ടറി കടത്താന്‍ പന്ത്! ?

 Rishabh Pant , World Cup 2019 , vijay shakar , kohli , team india , ദക്ഷിണാ‍ഫ്രിക്ക , ലോകകപ്പ് , വിരാട് കോഹ്‌ലി , വിജയ് ശങ്കര്‍ , റോസ് ടെയ്‌ലര്‍
മാഞ്ചസ്‌റ്റര്‍| Last Updated: വെള്ളി, 28 ജൂണ്‍ 2019 (17:05 IST)
ദക്ഷിണാ‍ഫ്രിക്കയെ തകര്‍ത്ത് ലോകകപ്പില്‍ തേരോട്ടം ആരംഭിച്ച ടീം ഇന്ത്യ ഒരടി പോലും പിന്നോട്ട് വെക്കാതെ പായുകയാണ്. ബാറ്റിംഗ്, ബോളിംഗ്, ഫീല്‍‌ഡിംഗ് എന്നീ മൂന്ന് മേഖലകളിലും ആധിപത്യം പുലര്‍ത്തുന്ന പ്രകടനമാണ് കോഹ്‌ലിയുടെയും സംഘത്തിന്റെയും ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

ബാറ്റിംഗില്‍ പിഴച്ചാല്‍ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് കളി ജയിപ്പിക്കുന്ന ചാമ്പ്യന്‍ശൈലി ടീം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. അഫ്‌ഗാനിസ്ഥാനെതിരായ മത്സരം അതിനുള്ള തെളിവായിരുന്നു. ലോകകപ്പ് പോലൊരു വമ്പന്‍ പോരാട്ടത്തില്‍ ഒരു തരത്തിലുള്ള പിഴവുകളും പാടില്ല. ചില വിക്കറ്റുകള്‍ തെറിച്ചാല്‍ ടീമിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കും. അങ്ങനെയൊരു സാഹചര്യത്തിലൂടെയാണ് ടീം ഇന്ത്യ കടന്നു പോകുന്നത്.

ബാറ്റിംഗ് ലൈനപ്പിന്റെ നെടും‌തൂണാണ് നാലാം നമ്പര്‍ പൊസിഷന്‍. ഓസ്‌ട്രേലിയക്കായി ഈ നമ്പറില്‍ എത്തുന്നത് സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായ സ്‌റ്റീവ് സ്‌മിത്താണ്. ഇംഗ്ലണ്ടിനായി എത്തുന്നത് അവരുടെ ക്യാപ്‌റ്റന്‍ മോര്‍ഗനും. വെടിക്കെട്ട് താരം റോസ് ടെയ്‌ലറാണ് ന്യൂസിലന്‍ഡിന്റെ നാലാം നമ്പറുകാരന്‍.

അത്രയും പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ സ്ഥാനം. ഇവിടെയാണ് കോഹ്‌ലിക്ക് ആശങ്ക മാത്രം സമ്മാനിച്ച് വിജയ് ശങ്കര്‍ ഇറങ്ങുന്നത്. പാകിസ്ഥാനെതിരെ സമ്മര്‍ദ്ദത്തിലൂന്നി ബാറ്റ് വീശുകയും അഫ്‌ഗാനിസ്ഥാനെതിരെ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്യുന്ന ശങ്കറിനെ ടീം കണ്ടു. ടീം സമ്മര്‍ദ്ദത്തില്‍ നിന്ന വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലും താരം ടീമിനെ കൈവിട്ട് കൂടാരം കയറി.

സുന്ദരമായ മൂന്നു ബൗണ്ടറികൾ നേടി പ്രതീക്ഷ നൽകിയ ശങ്കർ, കെമർ റോച്ചിന്റെ ഉഗ്രൻ പന്തിന്റെ ഗതി എന്താണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത താരമായി. ഫലമോ കീപ്പർ ഷായ് ഹോപ്പിനു ക്യാച്ച് സമ്മാനിച്ച് പുറത്ത്. പാകിസ്ഥാനെതിരെ മാത്രമാണ് താരം പന്തെറിഞ്ഞത്. നാലാം നമ്പരിലെ ഈ വെല്ലുവിളി ടീമിനെ
കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ഇനി അതായിരിക്കില്ല സംഭവിക്കുക.

കാരണം അടുത്ത എതിരാളി ഇംഗ്ലണ്ടാണ്. വിൻഡീസിനെതിരെ ഇന്ത്യ പഴയ ടീമിനെ നിലനിർത്തുന്നു എന്നു കൊഹ്‌ലി പറഞ്ഞപ്പോള്‍ മുതല്‍ എതിര്‍പ്പ് ശക്തമാണ്. നാലാം നമ്പറില്‍ ഋഷഭ് പന്ത് അല്ലെങ്കില്‍ ദിനേഷ് കാര്‍ത്തിക്ക് എത്തണമെന്നാണ് പൊതുവെയുള്ള വികാരം.

പന്തിനോടാണ് മുന്‍ താരങ്ങളടക്കമുള്ളവര്‍ക്ക് താല്‍പ്പര്യം. കളിയുടെ ഗതി നിയന്ത്രിക്കുന്നതിനൊപ്പം വമ്പര്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിയുന്ന താരം കൂടിയാണ് ഋഷഭ്. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹിക്കായി നാലാം നമ്പറിലെത്തിയാണ് താരം റണ്‍‌വേട്ട നടത്തിയത്. വന്‍ താരങ്ങള്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് പോലൊരു ടീമിനെതിരെ പന്ത് കൂടി എത്തിയാല്‍ ബാറ്റിംഗ് ഓര്‍ഡര്‍ അതിശക്തമാകും. രാഹുല്‍, പന്ത്, പാണ്ഡ്യ, ധോണി എന്നീ നാല് പവര്‍ ഹിറ്റര്‍മാര്‍ അണിനിരക്കുമ്പോള്‍ ബോളര്‍മാര്‍ സമര്‍ദ്ദത്തിലാകും. രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് മാറിയതിന്റെ കുറവ് നികത്താന്‍ നാലാം നമ്പറില്‍ പന്തിനേക്കാള്‍ മികച്ച താരമില്ല.

എന്നാല്‍, ഞായറാഴ്‌ച ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ കോഹ്‌ലി എങ്ങനെ ചിന്തിക്കുമെന്ന് വ്യക്തമല്ല. മറിച്ചാണ് തീരുമാനമെങ്കില്‍ പന്ത് ടീമിലും ശങ്കര്‍ പുറത്തും ഇരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :