‘അന്ന് ആ കുഞ്ഞു പെൺകുട്ടി അടുത്തേക്ക് ഓടി വന്നു, അച്ഛന്റെ ഉത്കണ്ഠയോടെ ബാലുവും’- വൈറലായി കുറിപ്പ്

അപർണ| Last Modified ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (13:43 IST)
'ബാലഭാസ്‌കര്‍ അപകട നില തരണം ചെയ്തു, ഓര്‍മ്മകള്‍ തിരിച്ച് കിട്ടി'.. ഇതായിരുന്നു തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പുറത്ത് വന്ന ശുഭവാര്‍ത്ത. എന്നാൽ, വെറും മണിക്കൂറുകളുടെ മാത്രം ആയുസേ ഉണ്ടായിരുന്നുള്ളു.

ബാലുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വാക്കുകള്‍ മുറിയാതെ, ഇടറാതെ പങ്ക് വെയ്ക്കാനാവുന്നില്ല ആര്‍ക്കും. ബാലഭാസ്‌കറിനെ അവസാനമായി കണ്ട ഓര്‍മ്മ പങ്കുവെയ്ക്കുകയാണ് ശബരീനാഥന്‍ എംഎല്‍എ. ആ ഓര്‍മ്മ അച്ഛനും മുന്‍പേ വിടപറഞ്ഞ തേജസ്വിനിയെ കുറിച്ച് കൂടിയുള്ളതാണ്.

ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മളെ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാൻ എനിക്ക് വ്യക്തിപരമായി പ്രയാസമാണ്. തിരുവനന്തപുരത്തിന്റെ വീഥികളിൽ ഒരു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വയലിൻ മാസ്മരികതയിലും കാപട്യമില്ലാത്ത വിനയത്തിലും അലിഞ്ഞുചേരാത്ത മലയാളികൾ വിരളം.
ഞാൻ അവസാനമായി അദ്ദേഹത്തെ കാണുന്നത് ഈയിടക്ക് ബേക്കറി ജംഗ്ഷനിലെ ഒരു റെസ്റ്റോറന്റിലാണ്.ദിവ്യയും ഞാനും ഭക്ഷണം കഴിക്കുമ്പോൾ ഒരു കുഞ്ഞു പെൺകുട്ടി നമ്മുടെ ടേബിളിലേക്ക് വന്നു. ഈ കുട്ടിയെ വാത്സല്യത്തോടെ ഓമനിക്കുമ്പോൾ ഒരു പിതാവിന്റെ ഉത്കണ്ഠ ഒതുക്കിപിടിച്ചുകൊണ്ട് ബാലഭാസ്കർ അടുത്തേക്ക് ഓടിവന്നു, എന്നിട്ട് പറഞ്ഞു "മകളാണ്, പേര് തേജസ്വിനി".

രണ്ടുപേരും ഇന്ന് ഭൂമിയില്ല. ഇരുവരുടെയും ഹൃദയത്തിൽ തുളച്ചുകയറുന്ന നിഷ്കളങ്കമായ ചിരിയും അതിന്റെ സംഗീതവും മനസ്സിൽ മായാതെ നിൽക്കും.

ആദരാഞ്ജലികൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :