കുഴഞ്ഞ് മറിഞ്ഞ രാഷ്ട്രീയം; നിൽക്കക്കള്ളിയില്ലാതെ കോൺഗ്രസ്, തൊട്ടതെല്ലാം പുലിവാലായി പിണറായി സർക്കാർ

2017ലെ രാസ്ഷ്ട്രീയം പറയുന്നത്

എസ് ഹർഷ| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2017 (13:57 IST)
2017 അവസാനിക്കാറായി. ഈ വർഷത്തെ സംഭവവികാസങ്ങൾ എടുത്ത് നോക്കിയാൽ രാഷ്ട്രീയത്തിനു നേട്ടങ്ങളേക്കാൾ കോട്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് പറയാം. വിവാദങ്ങളും ചർച്ചകളുമായി നേതാക്കൾ പുലിവാല് പിടിച്ചിരിക്കുകയായിരുന്നു. സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ തൊലിയുരിക്കുന്നതായിരുന്നു.

സോളാർ റിപ്പോർട്ട്

യുഡിഎഫിനെ പ്രതിരോധത്തിൽ ആക്കുന്ന റിപ്പോർട്ടായിരുന്നു സോളാർ കമ്മീഷൻ സർക്കാരിനു മുൻപാകെ സമർപ്പിച്ചത്. സോളാർ കേസ് റിപ്പോർട്ടോ അതോ ലൈംഗിക ആരോപണ റിപ്പോർട്ടോ എന്ന് പലർക്കും സംശയം തോന്നുന്ന റിപ്പോർട്ടായിരുന്നു കമ്മീഷൻ സമർപ്പിച്ചതെന്ന് പറഞ്ഞാലും തെറ്റില്ല.

യു ഡി എഫിലെ മുതിർന്ന നേതാക്കളെ കരിവാ‌രിതേക്കുന്ന രീതിയിലായിരുന്നു റിപ്പോർട്ട്. സരിതയുടെ വെളിപ്പെടുത്തലുകളിൽ മുഖം ചുളിക്കേണ്ടിവന്നതും യു ഡി എഫിനു തന്നെ. ഇക്കിളിപ്പെടുത്തുന്ന വാചകങ്ങൾ കൂട്ടിയാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു. യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തകര്‍ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണിതെന്നും നേതാക്കൾ ആ‌രോപിച്ചു.

കടക്ക് പുറത്ത്

നവമാധ്യമങ്ങള്‍ ഒന്നടങ്കം ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍
മാധ്യമപ്രവർത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞത്. തലസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപിയുമായി സമാധാന ചർച്ച ചെയ്യാനെത്തിയപ്പോഴായിരുന്നു ഈ സംഭവം.

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനായി ബിജെപി നേതാക്കള്‍ ഇരിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് പ്രവേശിക്കാന്‍ പിണറായി വിജയന്‍ വാതില്‍ക്കല്‍ എത്തിയ സമയത്തായിരുന്നു മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്നാണ് കടക്ക് പുറത്ത് എന്നു പറഞ്ഞ് അദ്ദേഹം എല്ലാ മാധ്യമ പ്രവര്‍ത്തകരേയും ഇറക്കിവിട്ടത്.

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഇത്തരം പെരുമാറ്റത്തിന് കാരണമെന്ന് ഒരുകൂട്ടർ. അധികാരത്തിന്റെ ഗര്‍വ്വാണെന്ന് മറ്റുള്ളവർ. സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളുകളാക്കി മാറ്റാന്‍ ട്രോള്‍ന്മാരും മറന്നില്ല.

ശശീന്ദ്രന്‍ രാജി

പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദമായിരുന്നു മന്ത്രി ശശീന്ദ്രന്റെ രാജി. വീട്ടമ്മയായ സ്ത്രീയോട് മന്ത്രി ലൈംഗിക ചുവയോടെ സംസാരിച്ചതിനെ തുടർന്ന് മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ഭയന്നല്ല, മറിച്ച് ശരിയെന്ന കാര്യം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി അപ്പോൾ.

വിവാദങ്ങൾക്കൊടുവിൽ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചു. ശശീന്ദ്രനെ വിളിച്ചത് വീട്ടമ്മയല്ലെന്നും ഒരു മാധ്യമപ്രവർത്തകയെ ഉപയോഗിച്ച് നടത്തിയ സ്റ്റിങ് ഓപ്പറേഷനായിരുന്നു എന്നും സ്വകാര്യ ടിവി ചാനൽ തുറന്നു പറഞ്ഞതോടെ വിവാദങ്ങൾ അവസാനിച്ചു.

തോമസ് ചാണ്ടി രാജി

കായൽ കയ്യേറ്റത്തെ തുടർന്നാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചത്. പിണറായി സർക്കാരിൽ നിന്നും രാജിവെയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയായിരുന്നു തോമസ് ചാണ്ടി. ഏറെ അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലായിരുന്നു രാജി. ആലപ്പുഴ കലക്ടർ ടി വി അനുപമയുടെ റിപ്പോർട്ടാണു തോമസ് ചാണ്ടിക്കെതിരെ കടുത്ത വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരാൻ കാരണം.

ജേക്കബ് തോമസിന്റെ സസ്പെൻഷൻ

വിജിലൻസ് മുൻ ഡയറക്ടർ ഡിജിപി ജേക്കബ് തോമസിന് സസ്പെൻഷൻ നൽകിയ സർക്കാരിന്റെ നടപടി ഏറെ വിവാദമാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തതാണ്. സംസ്ഥാനത്തെ നിയമവാഴ്ച തകർന്നെന്നുള്ള ജേക്കബ് തോമസിന്റെ പ്രസ്താവനയായിരുന്നു അദ്ദേഹത്തിന്റെ സസ്പെൻഷനിലേക്ക് എത്തിച്ചത്. യാതൊരു സമ്മർദ്ദത്തിനും സ്വാധീനത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഡോ ജേക്കബ് തോമസ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :