മുത്തലാഖ് നിരോധന ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ്

മുത്തലാഖ് ബില്ലിനെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി| AISWARYA| Last Modified വെള്ളി, 29 ഡിസം‌ബര്‍ 2017 (12:03 IST)
മുത്തലാഖ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ്. സര്‍ക്കാരിന്റെ വ്യവസ്ഥാപിത നയങ്ങളാണ് ബില്ലിനു പിന്നിലെന്നും അതുകൊണ്ടു തന്നെ ബില്ലിനോടുള്ള എതിര്‍പ്പ് നേരത്തേ തന്നെ പ്രകടമാക്കിയിരുന്നുവെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ സഭയില്‍ പറഞ്ഞു.

മുസ്‌ലിം നിയമത്തിനുമേല്‍ നടത്തുന്ന ഭേദഗതിയായിരുന്നിട്ടുകൂടി തങ്ങളോട് ചര്‍ച്ചചെയ്യാന്‍ കേന്ദ്രം തയ്യാറായില്ലെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. മൂന്ന് തലാഖ് ഒരുമിച്ചു ചൊല്ലുന്നത് ക്രമിനല്‍ക്കുറ്റമാക്കിയുള്ള ബില്ലാണ് ഇന്നലെ പാര്‍ലമെന്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ചത്.
മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകളുടെ അഭിമാന പ്രശ്‌നമാണെന്നും നിയമമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

അതേസമയം മുത്തലാഖ് ബില്ലിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് രംഗത്ത് വന്നിരുന്നു. സ്ത്രീകളെ പരിഗണിക്കാതെയാണ് ബില്ല് പാസാക്കിയെതെന്ന് വൃന്ദാ കാരാട്ട് ആരോപിച്ചു. മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ ഇന്നലെ അവതരിപ്പിച്ചിരുന്നു.

മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുസ‌്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :