പ്രതാപചന്ദ്രനെ ഓര്‍ക്കുമ്പോള്‍

WEBDUNIA|
PRO
PRO
മലയാള സിനിമയിലെ പ്രധാന വില്ലനും സ്വഭാവ നടനുമായിരുന്ന പ്രതാപചന്ദ്രന്‍ ഓര്‍മ്മയായിട്ട് ഇന്ന് 7 വര്‍ഷമാകുന്നു. 40 കൊല്ലത്തെ സിനിമാ ജീവിതത്തിനിടയില്‍ അദ്ദേഹം 400ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2003 ഡിസംബര്‍ 15 നാണ് ആ നക്ഷത്രം പൊലിഞ്ഞത്.

കാളിദാസ കലാകേന്ദ്രത്തിന്‍റെ നാടകങ്ങളില്‍ അഭിനയിച്ചാണ് പ്രതാപചന്ദ്രന്‍ അഭിനയ രംഗത്ത് സജീവമാകുന്നത്. പിന്നീട് നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. മാനവധര്‍മ്മം, പ്രകടനം, കോടതി, ഇവിടെ ഇങ്ങനെ, കാട്ടുതീ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ‘നിര്‍മാതാവിന്റെ‘ റോളിലായിരുന്നു.

ഒന്‍പതാം ക്ളാസുവരെ മാത്രം പഠിച്ച അദ്ദേഹത്തിന്‍റെ അഭിനയ പ്രതിഭ പുറത്തുവരുന്നത് സ്കൂള്‍ വിദ്യാഭ്യാസ കാലത്തായിരുന്നു. പല തവണ പ്രഛന്ന വേഷ മത്സരത്തില്‍ അദ്ദേഹം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിന്നീട് സിനിമാ മോഹവുമായി 14ാ‍ വയസില്‍ കൊല്ലത്തുവന്നു. അവിടെനിന്ന് മദ്രാസിലേക്കും.

മദ്രാസില്‍ പ്രതാപചന്ദ്രന്‍റെ തുടക്കം ദുരിതപൂര്‍ണ്ണമായിരുന്നു. മൂന്നു വര്‍ഷം അവിടെ തങ്ങിയ അദ്ദേഹം മദ്രാസ് റേഡിയോ നിലയത്തില്‍ ആര്‍ട്ടിസ്റ്റായും വല്ലപ്പോഴും കിട്ടുന്ന നാടകങ്ങളിലും അഭിനയിച്ച് കഴിഞ്ഞു.

പ്രതാപചന്ദ്രന്‍ ആദ്യം അഭിനയിക്കുന്നത് വിയര്‍പ്പിന്‍റെ വിലയെന്ന സിനിമയിലാണ്. എഴുപതുവയസുകാരനായിട്ടായിരുന്നു അതില്‍ വേഷമിട്ടത്. അതിനു ശേഷം നിരവധി ചെറിയ വേഷങ്ങള്‍ ചെയ്ത പ്രതാപചന്ദ്രന്‍ മടുത്ത് വീണ്ടും കൊല്ലത്തേക്ക് വന്നു. വീണ്ടും കളിദാസ കലാകേന്ദ്രത്തിന്‍റെ നാടകങ്ങളില്‍ സജീവമായി.

പിന്നീട് നാടകജീവിതം മടുത്തപ്പോള്‍ പ്രതാപന്‍ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് മടങ്ങി. രണ്ടാം വരവില്‍ അദ്ദേഹത്തിന്റെ ആദ്യചിത്രം "ആദിശങ്കരാചാര്യന്‍' ആണ്. അതിനുശേഷം പ്രതാപചന്ദ്രന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സി ബി ഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ പ്രതാപന്ദ്രന്‍റെ വില്ലന്‍ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മുന്‍നിര നായകന്‍മാരായ പ്രേംനസീറിന്‍റേയും സത്യന്‍റേയും മധുവിന്‍റേയും അച്ഛനായി ധാരാളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിരുന്നു.

ചന്ദ്രികയാണ് ഭാര്യ. മക്കള്‍: അനൂപ്, ദീപക്, പ്രതിഭ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :