മേപ്പാടിയിൽ ഒലിച്ച് പോയത് നൂറേക്കറോളം? വയനാട്ടിലേത് വൻ‌ദുരന്തം

Last Modified വെള്ളി, 9 ഓഗസ്റ്റ് 2019 (10:54 IST)
വയനാട് മേപ്പാടി പുതുമലയിൽ ഉണ്ടായത് വൻ ദുരന്തം. 5 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിൽ ഒലിച്ച് പോയത് നൂറേക്കറോളം ഭൂമിയെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെയാണ് മണ്ണിനടിയിൽ പെട്ട 5 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. മണ്ണിടിയിൽ ഉള്ളവരെ കണ്ടെത്തുന്നതിനായി മണ്ണ് മാറ്റുന്നതിനനുസരിച്ച് മുകളിൽ നിന്നും മണ്ണിടിഞ്ഞ് വരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇന്നലെ ഇവിടേക്ക് പോകാന്‍ ശ്രമിച്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. മണ്ണ് നീക്കുവാന്‍ ശ്രമിക്കും തോറും വീണ്ടും റോഡിടിയുന്ന അവസ്ഥയായതിനാലാണ് രക്ഷാപ്രവർത്തനം വൈകിയത്. പത്ത് പേരെയാണ് ഇന്നലെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി കൊണ്ട് വന്നത്. ഇവരില്‍ 9 പേര്‍ ആശുപത്രിയില്‍ തുടരുകയാണ് ആരുടെയും പരിക്ക് സാരമുള്ളതല്ല. എത്ര പേർ മണ്ണിനടിയിൽ കുടുങ്ങിയെന്ന കാര്യത്തിൽ രക്ഷപെട്ടവർക്കും വ്യക്തതയില്ല.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്റീന്‍, എഴുപതോളം വീടുകള്‍ എന്നിവ ഒലിച്ചു പോയെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ രാത്രി മുതല്‍ പുത്തുമലയില്‍ ചെറിയ തോതില്‍ ഉരുള്‍ പൊട്ടലുണ്ടായിരുന്നു ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ആളുകള്‍ മാറിതാമസിച്ചു. എന്നാല്‍ ആളുകള്‍ മാറിതാമസിച്ച സ്ഥലമടക്കം മണ്ണിനടിയിലാണെന്നാണ് സംശയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :