ഉദയഭാനു വീണ്ടും സിനിമയില്‍ പാടുന്നു

WEBDUNIA|
PRO
'വെള്ളി നക്ഷത്രമേ നിന്നെ നോക്കി' തുള്ളിത്തുളുമ്പിപ്പാടിയ കെപി ഉദയഭാനുവെന്ന ഗായകന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. സംഗീത സംവിധായകന്‍ തേജ് മെര്‍‌വിനാണ് ഉദയഭാനുവിനെ തേടി വീണ്ടുമെത്തിയത്. രഞ്ജിത്ത് നിര്‍മിക്കുന്ന കേരള കഫേയിലെ സിനിമകളിലൊന്നായ നൊസ്റ്റാള്‍ജിയയുടെ സംഗീത സംവിധായകനാണ് തേജ് മെര്‍‌വിന്‍. നൊസ്റ്റാള്‍ജിയയ്ക്ക് വേണ്ടിയാണോ കെപി ഉദയഭാനു പാടുന്നത് എന്ന് അറിവായിട്ടില്ല.

“ഞാന്‍ ഏത് സിനിമയ്ക്ക് വേണ്ടിയാണ് പാടാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. സംഗീത സംവിധായകന്‍ തേജ് മെര്‍‌വിന്‍ എന്നെ വിളിച്ചു, ഞാന്‍ സമ്മതിക്കുകയും ചെയ്തു. റെക്കോര്‍ഡിംഗിന് പോകുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പറയാം” - 74കാരനായ ഉദയഭാനു പറയുന്നു.

അനുരാഗനാടകത്തില്‍, മനസ്സിനകത്തൊരു പെണ്ണ് (പാലാട്ട് കോമന്‍), പെണ്ണായിപ്പിറന്നെങ്കില്‍.... (അമ്മയെ കാണാന്‍), ചുടുകണ്ണീരാല്‍ (ലൈലാ മജ്‌നു), അമ്പിളി അമ്മാവാ.... (പുതിയ ആകാശം പുതിയ ഭൂമി), വെള്ളിനക്ഷത്രമേ നിന്നെ നോക്കീ...., കാനനഛായയില്‍..., ചപലവ്യാമോഹങ്ങള്‍ (രമണന്‍) എന്നീ ഗാനങ്ങള്‍ പാടി മലയാളിയുടെ മനസില്‍ ഇടം പിടിച്ച ഉദയഭാനു വീണ്ടും പിന്നണി ഗായകനാകുന്നത് പ്രതീക്ഷയോടെയാണ് മലയാളികള്‍ കാണുന്നത്.

നാല്‍‌പത് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഉദയഭാനു വീണ്ടും പിന്നണി ഗായകനാവുന്നത്. ഇതിനിടയില്‍, സന്തോഷ് ശിവന്‍റെ "മിത്ത് ഓഫ് ട്രീ', "സര്‍പ്പന്‍റ് മദര്‍' എന്നിവയ്ക്ക് സംഗീതം നല്‍കിയതിന് ഡോക്യുമെന്‍ററി സംഗീതത്തിനുള്ള ദേശീയ അവാര്‍ഡ് ഉദയഭാനുവിനെ തെടിയെത്തിയിരുന്നു.

വിഖ്യാത സംഗീതകാരന്‍ എംഡി രാമനാഥന്‍റെ ശിഷ്യനാണ് ഉദയഭാനു എന്നത് അധികമാര്‍ക്കുമറിയില്ല. മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെപി കേശവമേനോന്‍ അമ്മാവനാണ്. പാലക്കാട്ടെ തിരൂരാണ് സ്വദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :