പുച്ഛിച്ചവരെ കൊണ്ട് കൈയ്യടിപ്പിച്ചു, രവി ശാസ്ത്രിക്ക് പുജാരയുടെ മധുരപ്രതികാരം!

അപർണ| Last Modified തിങ്കള്‍, 7 ജനുവരി 2019 (11:11 IST)
സിഡ്‌നിയിലെ നാലാം ടെസ്റ്റ് മഴയെ തുടര്‍ന്ന് നേരത്തെ അവസാനിപ്പിച്ചതോടെ 72 വർഷത്തെ കാത്തിരിപ്പിനു ശേഷം ഓസ്ട്രേലിയയിൽ ഇതാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കി. മൂന്നു സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര പരമ്പരയിലെ താരമായി.

പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി നിന്നത് ചേതശ്വര്‍ പൂജാരയായിരുന്നു. മൂന്ന് സെഞ്ച്വറിയാണ് പരമ്പരയില്‍ പൂജാര നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സാണ് ഇന്ത്യ ഡിക്ലയേര്‍ ചെയ്തത്. കഠിന പ്രയത്നത്തിന് പുജാരയെ തേടി മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരമെത്തി.

മാന്‍ ഓഫ് ദ സീരിയും മാച്ചും സ്വന്തമാക്കിയതും പൂജാരയാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയാണ് പിന്തള്ളിയത്. ടൂര്‍ണ്ണമെന്റില്‍ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 74.42 ബാറ്റിംഗ് ശരാശരിയില്‍ റണ്‍സാണ് പൂജാര അടിച്ചെടുത്തത്. ഇന്ത്യന്‍ നായകന്‍ കോഹ്ലിയ്ക്ക് 40.28 ബാറ്റിംഗ് ശരാശരിയില്‍ 282 റണ്‍സ് മാത്രമേ കണ്ടെടുക്കാനായുളളു.

മൂന്ന് സെഞ്ച്വറി മാത്രമല്ല, ഇന്ത്യയ്ക്കായി ഒരു അര്‍ധ സെഞ്ച്വറിയും പുജാര ഓസ്ട്രേലിയയിൽ സ്വന്തമാക്കി. സമ്മർദ്ദത്തിലായപ്പോഴൊക്കെ പുജാര ഇന്ത്യയെ താങ്ങിനിർത്തി. പുജാരയുടെ ഈ മടങ്ങിവരവ് വെറുമൊരു കളി മാത്രമല്ല, ഇത് ഒരു പ്രതികാരത്തിന്റെ കഥ കൂടിയാണ്.

കഴിഞ്ഞ ഓസ്ട്രേലിയന് പര്യടനത്തിലെ സിഡ്നിയില്‍ വെച്ച് നടന്ന നാലാം ടെസ്റ്റിൽ പുജാര ആദ്യമായി ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്നു. ടീമില്‍ സ്ഥിരാംഗമായതിന് ശേഷമായിരുന്നു ഇത്. ഇന്ത്യൻ ക്രിക്കറ്റിന്റെ വൻ‌മതിലായ രാഹുൽ ദ്രാവിഡിന്റെ പിൻ‌ഗാമിയെന്ന് പുജാരയെ അതുവരെ വിശേഷിപ്പിച്ചിരുന്നവരെല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞു.

പിന്നീട് പൂജാര നേരിടേണ്ടി വന്നത് നിരവധി ചോദ്യശരങ്ങളായിരുന്നു. താരത്തിനെതിരെ വിമര്‍ശനങ്ങള്‍ നിരവധി മുഴങ്ങി. വിദേശമണ്ണിലെ പ്രകടനങ്ങളും സ്ട്രൈക്ക് റേറ്റും ചോദ്യംചെയ്യപ്പെട്ടു. കളിയിൽ ശുഷ്കാന്തിയില്ലെന്നും ഓട്ടത്തിന് വേഗമില്ലെന്നും മോശം ഫീൽഡിംഗ് ആണെന്നുമെല്ലാം ഉയർന്നു തുടങ്ങി. അപ്പോഴൊക്കെ, പുജാര തന്റേതായി ഒരു ദിവസം വരുമെന്ന് അടിയുറച്ച് വിശ്വസിച്ചു.

കോച്ച് രവി ശാസ്ത്രി ടീമിലെ ഏറ്റവും മികച്ച 5 ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി പോലും പുജാരയെ പരിഗണിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഉയർച്ചയിൽ കൂടെയുണ്ടായിരുന്നവർ താഴ്ചയിൽ കൂടെയില്ല എന്ന സത്യവും പുജാരെ തിരിച്ചറിഞ്ഞത് കഴിഞ്ഞ വർഷം സിഡ്നിയിൽ വെച്ചായിരുന്നു.

തന്റെ കണ്ണുനീർ വീണ സിഡ്നിയില്‍ തന്നെ പുജാര ചരിത്രമെഴുതിയിരിക്കുകയാണ്. ഇതിനെയല്ലേ മധുര പ്രതികാരമെന്ന് പറയേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :