കോഹ്‌ലിയുടെ ക്ലാസും, അവസാന ഓവറിലെ ധോണിയുടെ വെടിക്കെട്ടും - ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ത്യക്ക് ജയം

 india vs australia , ms dhoni , team india , cricket , kohli , മഹേന്ദ്ര സിംഗ് ധോണി , ഓസ്‌ട്രേലിയ , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ
അഡ്‌ലെയ്ഡ്| Last Modified ചൊവ്വ, 15 ജനുവരി 2019 (17:33 IST)
ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറെന്ന വിളിപ്പേര് വെറുതെയല്ലെന്ന് ഒരിക്കല്‍ കൂടി മഹേന്ദ്ര സിംഗ് ധോണി തെളിയിച്ചതോടെ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. 299 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം കൂട്ടായ ശ്രമത്തിലൂടെയാണ് ഇന്ത്യ പിടിച്ചെടുത്തത്. സ്‌കോര്‍: ഓസ്ട്രേലിയ 298/9, ഇന്ത്യ-299/4.

ഷോൺ മാർഷിന്റെ സെഞ്ചുറിക്ക് മറുപടിയായി ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി (112 പന്തില്‍ 104) നേടിയ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് 49.2 ഓവറില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ കോഹ്‌ലിക്കൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത ധോണിയുടെ (54 പന്തില്‍ 55 ) പ്രകടനമാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്.

ജേസൺ ബെഹ്റെൻഡ്രോഫ് എറിഞ്ഞ അവസാന ഓവറിൽ ഏഴു റൺസായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഓവറിലെ ആദ്യ പന്തിൽത്തന്നെ മഹി പടുകൂറ്റന്‍ സിക്‍സ് നേടിയതോടെ മത്സരം സമനിലയായി.
അടുത്ത പന്തിൽ സിംഗിൾ നേടി ധോണി വിജയമുറപ്പിക്കുകയായിരുന്നു.

ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാട്ടി റായുഡു (36 പന്തിൽ 24), ദിനേഷ് കാര്‍ത്തിക് (25) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ഓസീസിനായി മാര്‍ഷ് (123 പന്തിൽ 131) സെഞ്ചുറി നേടിയതിനു പിന്നാലെ അലക്സ് കാറെ (18), ആരോൺ ഫിഞ്ച് (ആറ്), ഉസ്മാൻ ഖവാജ (21), പീറ്റർ ഹാൻഡ്സ്കോംബ് (20), മാർക്കസ് സ്റ്റോയ്നിസ് (29), ജേ റിച്ചാർഡ്സൻ (രണ്ട്), പീറ്റർ സിഡിൽ (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. നഥേണ്‍ ലിയോണ്‍
(12), ബെഹ്റെൻഡ്രോഫ് (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :