3,350 ടൺ സ്വർണം, ഉത്തർപ്രദേശിലെ രണ്ടിടങ്ങളിലായി വൻ സ്വർണ നിക്ഷേപം കണ്ടെത്തി !

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 21 ഫെബ്രുവരി 2020 (16:15 IST)
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വന്‍ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിങ് ഡയറക്ടറേറ്റും ചേര്‍ന്നാണ് സോണ്‍ഭദ്ര ജില്ലയില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്.

ഇന്ത്യയുടെ ഗോൾഡ് റിസർവിന്റെ അഞ്ച് മടങ്ങോളം അധികമുള്ള സ്വർണ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലയിരുത്തലില്‍ സോണ്‍പഹാദിയില്‍ 2700 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നും ഹാര്‍ഡിയില്‍ 650 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നും കണക്കാക്കുന്നതായി ജില്ലാ മൈനിങ് ഓഫീസര്‍ കെകെ റായ് വർത്താ ഏജൻസിയായ
എഎന്‍ഐയോട് വ്യക്തമാക്കി.

സ്വർണഘനിയുടെ വലിപ്പം അളന്ന് ജിയോടാഗിങ് നടത്തുന്നതിനായി സംസ്ഥാന മൈനിങ് ഡിപ്പാർട്ട്മെന്റ് നടപടി ആരംഭിച്ചു, ഇതുമായി ബന്ധപ്പെട്ട് മൈനിങ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഏഴംഗസംഘം വ്യാഴാഴ്ച നിക്ഷേപം കണ്ടെത്തിയ ഇടങ്ങൾ സന്ദർശിച്ചു. പ്രദേശങ്ങളിൽനിന്നും സ്വർണം കുഴിച്ചെടുക്കുക താരതമ്യേന എളുപ്പമായിരിക്കും എന്ന് അധികൃതർ വ്യക്തമാക്കി. സര്‍വേ പൂര്‍ത്തിയായ ശേഷം ഖനികൾ പാട്ടത്തിന് നൽകാൻ സർക്കാർ ആലോചിക്കുകതായാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :