ഒ എന്‍ വി യുടെ "സോജാ...'

basheer  photo Punaloor Rajam
WDWD

അങ്ങനെയപാരത
തന്‍ തീരത്തിരുന്നാത്മ-
നൊമ്പരങ്ങളോടെന്നും
കുശലം പറഞ്ഞൊരാള്‍,

സൂഫിയായ്, സന്യാസിയായ്,
ഭിക്ഷുവായ്, ഖലാസിയായ്
ഭൂമിയിലെമ്പാടുമാ-
യലഞ്ഞു നടന്നൊരാള്‍,

ഭ്രാന്തലോകത്തോടെന്നും
പരമകാരുണ്യത്തിന്‍
കാന്തിയെപ്പറ്റി, സ്നേഹ-
മെന്ന ദുഃഖത്തെപ്പറ്റി,

പഴുതാരയും പാമ്പും
പരുന്തും പ്രാവും ചൊറി-
പ്പുഴുവും കുയ്യാനയും
കുഞ്ഞാടും നമുക്കൊപ്പം

അവകാശികള്‍ ഭൂമി-
ക്കെന്നതേപ്പറ്റി, യിങ്ങൊ-
രവധൂതനെപ്പോലെ
സംസാരിച്ചിരുന്നൊരാള്‍,

നോക്കിനോക്കി നാം നില്ക്കെ,
ഋതുക്കളകലും പോല്‍,
പോക്കുവെയ്ലാറുംപോലെ
പോയീ നാമറിയാതെ!

ഒരു ദുഃഖവും കൂടി-
യേറ്റുവാങ്ങിയോരിവര്‍
ഒടുവില്‍ പലേവഴി-
ക്കിന്നു വേര്‍പിരിയുമ്പോള്‍,

അകലെയപാരതേ!
നിന്‍ വഴികളിലെങ്ങോ
അരുമസ്വനഗ്രാഹി-
പേടകം പിന്നില്‍ പേറി

ഒരു സൈക്കിളിലാരോ
പാഞ്ഞുപോവതു കണ്ടോ?
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :