അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (13:20 IST)
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദീര്‍ഘകാലമായി കാത്തിരുന്ന വ്യാപാര കരാര്‍ ഒപ്പുവെച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വമ്പന്‍ കുതിപ്പ്. ഇന്ത്യന്‍ ചരക്കുകളുടെമേലുള്ള താരിഫ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതോടെ ചൊവ്വാഴ്ച നിഫ്റ്റി സൂചിക 3 ശതമാനം ഉയര്‍ന്നു. സെന്‍സെക്സ്
2500 പോയിന്റ് കുതിച്ച് 84,207ലെത്തി. നിഫ്റ്റിയില്‍ 706 പോയന്റ് ഉയര്‍ന്ന് 25,847ലെത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനുശേഷം തിങ്കളാഴ്ച രാത്രിയാണ് കരാര്‍ പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്താനുള്ള ഇന്ത്യയുടെ സമ്മതത്തോടെയാണ് ട്രംപ് താരിഫ് കുറച്ചത് എന്നാണ് സൂചന. വ്യാപാര കരാറിനെ വലിയ നേട്ടമായാണ് വിദഗ്ധര്‍
കാണുന്നത്. എംകെ ഗ്ലോബല്‍ 2026 അവസാനത്തോടെ നിഫ്റ്റി 29,000 ആയി ഉയരുമെന്ന് പ്രവചിച്ചു. ന്യായമായ മൂല്യനിര്‍ണയവും വരുമാന വീണ്ടെടുപ്പും കണക്കിലെടുത്ത് വിദേശി പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ശക്തമായ വാങ്ങല്‍ നടത്തുമെന്നാണ് പ്രതീക്ഷ. ബേണ്‍സ്‌റ്റൈന്‍ 28,100 ആണ് നിഫ്റ്റി ലക്ഷ്യമായി നിശ്ചയിച്ചത്.
യൂറോപ്യന്‍ യൂണിയനുമായുള്ള
വ്യാപാര കരാറിനൊപ്പം യുഎസുമായും ബന്ധം സ്ഥാപിക്കാനായതോടെ ഓഹരിവിപണിയില്‍ നിക്ഷേപകര്‍ വലിയ ആത്മവിശ്വാസത്തിലാണ്. വരും ദിവസങ്ങളിലും വിപണിയില്‍ സമാനമായ കുതിപ്പുണ്ടാകുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. ഐടി സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്രത്യേക രാസവസ്തുക്കള്‍, ഓട്ടോ അനുബന്ധ വ്യവസായങ്ങള്‍, എഞ്ചിനീയറിംഗ് സാധനങ്ങള്‍, തുണിത്തരങ്ങള്‍ എന്നീ മേഖലകളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ആര്‍എഫ്, നവീന്‍ ഫ്‌ലൂറിന്‍, ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ്, ഗോകുല്‍ദാസ് എക്സ്പോര്‍ട്സ്, വെല്‍സ്പണ്‍ ലിവിംഗ്, സോണ കോംസ്റ്റാര്‍, ഭാരത് ഫോര്‍ജ് തുടങ്ങിയ ഓഹരികള്‍ 20 ശതമാനം വരെ ഉയര്‍ന്നു.