ഓഹരി നിക്ഷേപ ഉപദേശം: യൂട്യൂബ് ചാനലുകൾക്കെതിരെ സെബി നടപടി തുടങ്ങി

അഭിറാം മനോഹർ| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (17:50 IST)
അനധികൃത ഓഹരി നിക്ഷേപ ഉപദേശങ്ങൾ നൽകുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി ശക്തമാക്കി സെബി. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ യൂട്യൂബ് ചാനലുകളിൽ അപ്ലോഡ് ചെയ്ത് നേടിയ 41.85 കോടി രൂപ സെബി പിടിച്ചെടുക്കുകയും ചെയ്തു.

വ്യവസ്ഥകൾ ലംഘിച്ച് ഉപദേശം നൽകുന്ന വ്യക്തികളുൾപ്പടെ 31 സ്ഥാപനങ്ങൾക്കെതിരെയാണ് സെബി നടപടി എടുത്തത്. നേരിട്ടോ അല്ലാതെയോ ഓഹരിവിപണിയിൽ ഇടപെടുന്നതിന് ഈ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സെബി വിലക്കേർപ്പെടുത്തി. തെറ്റായ വിവരങ്ങളും അവകാശ വാദങ്ങളും നൽകി ചില ഓഹരികളെ ഇൻഫ്ളുവൻസേഴ്സ് പ്രമോട്ട് ചെയ്യുന്നത് വഴി ഇവർ വൻതോതിൽ നേട്ടമുണ്ടാക്കുന്നതായി സെബി കണ്ടെത്തിയിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന ഓഹരി ഉപദേശ വീഡിയോകൾ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നടൻ അർഷാദ് വാർസിക്കെതിരെയും സെബി നടപടിയെടുത്തിരുന്നു. ഇത്തരത്തിൽ നടൻ 29.43 ലക്ഷം രൂപയുടെ നേട്ടമുണ്ടാക്കിയതായാണ് സെബിയുടെ കണ്ടെത്തൽ. കൊവിഡ് സമയത്താണ് ഓഹരിവിപണിയിലേക്ക് സാധാരണക്കാരെ ആകർഷിക്കുന്ന തരത്തിൽ ഓഹരി ഉപദേശക വീഡിയോകൾ വ്യാപകമായത്. സെബി വ്യവസ്ഥകൾ ലംഘിച്ചായിരുന്നു ഇവർ ഉപദേശക വീഡിയോകളും ടിപ്സുകളും നൽകിയിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :