അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2025 (19:49 IST)
ഇന്ത്യന്‍ വംശജരായ ടെക് സിഇഒകളില്‍ ലോകത്തിലെ ഏറ്റവും സമ്പന്നയെന്ന പദവി
സ്വന്തമാക്കി ജയശ്രീ ഉള്ളാള്‍. ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 പ്രകാരം, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവരെ മറികടന്നാണ് ജയശ്രീ ഈ സ്ഥാനത്തെത്തിയത്. 5.7 ബില്യണ്‍ ഡോളര്‍(51,265 കോടി രൂപ( ആസ്തിയാണ് ജയശ്രീ ഉള്ളാളിനുള്ളത്. ഫോര്‍ബ്‌സ് കണക്കുകള്‍ പ്രകാരം 2025 ഡിസംബര്‍ 27-നുള്ള കണക്കില്‍, ജയശ്രീ ഉള്ളാളിന്റെ ആസ്തി മൂല്യം ഏകദേശം 5.7 ബില്യണ്‍ ഡോളറാണ്. ക്ലൗഡ് കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയാണ് ഉള്ളാളിന്റെ സമ്പത്ത് ഉയര്‍ത്തിയത്. അരിസ്റ്റ നെറ്റ്വര്‍ക്ക്‌സ് സിഇഒ ആയ ജയശ്രീക്ക് കമ്പനിയുടെ 3 ശതമാനം ഓഹരിയും കൈവശമായുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 34 മില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് അരിസ്റ്റ നെറ്റ്വര്‍ക്ക്‌സിനുണ്ടായത്. ഇതോടെയാണ് ലോകത്തെ ഏറ്റവും സമ്പന്നരായ ആയിരം പേരുടെ പട്ടികയിലും അവര്‍ ഇടം നേടിയത്. 2008 മുതല്‍ അരിസ്റ്റ നെറ്റ്വര്‍ക്ക്‌സ് എന്ന ആഗോള നെറ്റ്വര്‍ക്ക് സോഫ്റ്റ്വെയര്‍ കമ്പനിയുടെ പ്രസിഡന്റ്യും സിഇഒയുമായ ജയശ്രീ ഉള്ളാള്‍.63കാരിയായ ഹയശ്രീ ഉള്ളാള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്താക്ലാരയിലാണ് താമസിക്കുന്നത്.ഡാറ്റാ സെന്ററുകളും ക്ലൗഡ് നെറ്റ്വര്‍ക്കുകളും നിയന്ത്രിക്കുന്ന മുന്‍നിര കമ്പനിയായി അരിസ്റ്റ നെറ്റ്വര്‍ക്ക്‌സിനെ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ജയശ്രീ വഹിച്ചത്.
ബ്രിട്ടനില്‍ ജനിച്ച ജയശ്രീ ഉള്ളാള്‍, വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ന്യൂഡല്‍ഹിയിലാണ്. പിന്നീട് അമേരിക്കയില്‍ നിന്നും ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിലും, എഞ്ചിനീയറിംഗ് മാനേജ്‌മെന്റിലും ബിരുദങ്ങള്‍ നേടി. 2025-ല്‍
ഓണററി ഡോക്ടറേറ്റ് ഇന്‍ എഞ്ചിനീയറിംഗ് ലഭിച്ചു.അരിസ്റ്റയ്ക്ക് മുന്‍പ് സിസ്‌കോ സിസ്റ്റംസ്, എഎംഡി, ഫെയര്‍ചൈല്‍ഡ് സെമികണ്ടക്ടര്‍ തുടങ്ങിയ ആഗോള ടെക് കമ്പനികളില്‍ മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ച അനുഭവസമ്പത്താണ് ജയശ്രീ ഉള്ളാളിന് ഉള്ളത്. പിന്നീടാണ് അരിസ്റ്റ നെറ്റ്വര്‍ക്ക്‌സിലെത്തുന്നത്. 2008 സെപ്റ്റംബറില്‍ സിഇഒ ആയി ചുമതലയേറ്റു. 17 വര്‍ഷമായി ഈ പദവിയില്‍ തുടരുന്നു.