പെട്രോളിയം ഉത്‌പന്നങ്ങൾ ജിഎസ്‌ടി പരിധിയിൽ ഉൾപ്പെടുത്താൻ ആലോചന: എതിർക്കുമെന്ന് കേരളം

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (14:21 IST)
സർവകാല റെക്കോഡിൽ തുടരുന്ന പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്‌ച്ച ലഖ്‌നൗവിൽ വെച്ച് ചേരുന്ന ജിഎസ്‌ടി കൗൺസിലിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

അതേസമയം പെട്രോളിയം ഉത്‌പന്നങ്ങളെ ജിഎസ്‌ടി പരിധിയിൽ ഉൾപ്പെടുത്താൻഉള്ള തീരുമാനത്തെ കേരളം ശക്തമായി എതിർക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. നികുതി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെന്നും ഈ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നുമാണ് സംസ്ഥാനത്തിന്റെ വാദം.

കേരളത്തിന് പുറമ മറ്റ് സംസ്ഥാനങ്ങളും സമാനമായ അഭിപ്രായത്തിലാണ്. പെട്രോള്‍-ഡീസല്‍ വില ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചുകൂടെ എന്ന് കേരള ഹൈക്കോടതി മുന്‍പ് ചോദിച്ചിരുന്നു.പെട്രോളിയം ഉത്‌പന്നങ്ങളെ ജിഎസ്‌ടി പരിധിയിലാക്കുന്നതിനോട് കേന്ദ്രത്തിനും യോജിപ്പില്ല. എന്നാൽ വരാനിരിക്കുന്ന ഗുജറാത്ത്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇന്ധനവിലയും വിലക്കയറ്റവും പ്രധാനവിഷയങ്ങളാകും എന്നതാണ് സർക്കാറിനെ മാറ്റിചിന്തിപ്പിക്കുന്നത്.

വിഷയം ജി.എസ്.ടി കൗണ്‍സിലില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍പ്പുയര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കലാവും കേന്ദ്രം ഉദ്ദേശിക്കുന്നത്. അതേസമയം ഏതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താൻ സാധ്യതയുണ്ട്. ഏവിയേഷന് ഉപയോഗിക്കുന്ന ഇന്ധനമായിരിക്കും ഈ പരിധിയിൽ വരിക എന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :