അഭിറാം മനോഹർ|
Last Modified തിങ്കള്‍, 23 മാര്‍ച്ച് 2026 (12:22 IST)
ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധിയും ക്രൂഡ് ഓയില്‍ വിലക്കയറ്റവും ആഗോള അനിശ്ചിതത്വങ്ങളും തുടരുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയിലെ കനത്ത് ഇടിവ് തുടരുന്നു. മാര്‍ച്ച് 23ന് സെന്‍സെക്‌സ് 1,550 പോയിന്റ് ഇടിഞ്ഞ് 73,000-ന് താഴേക്ക് പതിക്കുകയും നിഫ്റ്റി 22,582 എന്ന നിലവാരം തൊടുകയും ചെയ്തു. ഇന്ന് മാത്രം 11 ലക്ഷം കോടി രൂപയാണ് ഇതോടെ നിക്ഷേപകര്‍ക്ക് നഷ്ടമായത്.
സെന്‍സെക്‌സിലെ 30 ഓഹരികളും ഇന്ന് നഷ്ടത്തിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ നീങ്ങുന്നതും ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ അമേരിക്ക അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്നതുമാണ് ഇന്ന് വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍-ഇസ്രയേല്‍ ആക്രമണം ഉണ്ടായാല്‍ മേഖലയിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന ഇറാന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഓഹരിവിപണിയിലെ തകര്‍ച്ച.
ജൂണ്‍ ഡെലിവറിക്കുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.58 ശതമാനം ഉയര്‍ന്ന് ബാരലൊന്നിന് 108 ഡോളറില്‍ ട്രേഡ് ചെയ്യുന്നു. ഇതോടെ ജപ്പാന്റെ നിക്കേ 3.9 ശതമാനവും ഹോങ്കോംഗിലെ ഹാങ് സെങ് 3.4 ശതമാനവും ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 2.5 ശതമാനവും ഇടിഞ്ഞ് ഏഷ്യന്‍ വിപണികള്‍ ആകെ ചുവന്നു.
HDFC ബാങ്ക്, SBI, ICICI ബാങ്ക് എന്നിവയിലെ ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം ബെഞ്ച്മാര്‍ക്ക് സൂചികകളെ കൂടുതല്‍ ഞെരുക്കി.ഡോളറിനെതിരെ 99.84 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് രൂപ. ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.