കൊവിഡ് 19: രാജ്യം അടച്ചിടുന്നത് മൂലം ഇന്ത്യയ്‌ക്ക് നഷ്ടം ഒമ്പതുലക്ഷം കോടിയെന്ന് വിദഗ്‌ധർ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (07:43 IST)
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച മൂന്നാഴ്ച്ചത്തെ രാജ്യം അടച്ചിടൽ സാമ്പത്തിക രംഗത്ത് കനത്ത ആഘാതമേൽപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ.ഇതുവഴി രാജ്യത്ത് ഒമ്പതുലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ബ്രിട്ടീഷ് ബ്രോക്കറേജ് സ്ഥാപനമായ ബാർക്ലേയ്‌സ് പറയുന്നത്.2021 സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തികവളർച്ച മുൻ അനുമാനത്തിൽനിന്ന് 1.7 ശതമാനം കുറവായിരിക്കുമെന്നും ബാർക്ലേയ്‌സ് പറയുന്നു.ജിഡിപി വളർച്ച 3.5 ശതമാനമയി ചുരുങ്ങുമെന്നും കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്.ചരക്കുകൾ പലയിടങ്ങളിലായി കെട്ടികിടക്കുന്നു.കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ധനക്കമ്മി സർക്കാർ കണക്കുകളെ മറികടന്നേക്കും.എയർ ഇന്ത്യയുടെയും ബി.പി.സി.എലിന്റെയും വിൽപ്പന നീട്ടിവെക്കാൻ സർക്കാർ നിർബന്ധിതമായേക്കുമെന്നാണ് കരുതുന്നത്.അടുത്ത സാമ്പത്തികവർഷം ധനക്കമ്മി 3.5 ശതമാനത്തിൽ പിടിച്ചുനിൽക്കനുമാവില്ല.ഇത് ജി.ഡി.പി.യുടെ അഞ്ചുശതമാനം വരെയായേക്കുമെന്നാണ് വിവിധ ഏജൻസികൾ കണക്കുക്കൂട്ടുന്നത്.

കൊറോണവ്യാപനത്തെ തുടർന്ന് മൂന്നാഴ്ച്ചത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക പാക്കേജുകളുടെ കാര്യത്തിൽ കാര്യമായ പ്രഖ്യാപനമുണ്ടായിട്ടില്ല.ഓഹരി വിപണിയും നഷ്ടത്തിലാണ്.സാമ്പത്തിക പാക്കേജിന്റെ പ്രതീക്ഷയിൽ തുടർച്ചയായി രണ്ടുദിവസം ഓഹരിവിപണി ഉയർന്നിട്ടുണ്ട്. ഇത് നിലനിൽക്കുമോ എന്നതിൽ വ്യക്തതയായിട്ടില്ല.നിലവിലെ സാഹചര്യങ്ങൾ മറികടക്കാൻ അടിയന്തരമായി സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് വിവിധ ഏജൻസികൾ ആവശ്യപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :