ഗോള്‍മഴ: എന്നിട്ടും സമനില

ആന്‍ഫീല്‍ഡ്| WEBDUNIA|
ഇംഗ്ലീഷ് പ്രീമിയല്‍ ലീഗിലെ ലിവര്‍പൂള്‍-ആര്‍സനല്‍ മത്സരം സമനിലയില്‍ കലാശിച്ചു (4-4). റഷ്യന്‍ താരം ആന്‍ഡ്രീ അര്‍ഷാവിനാണ് ആര്‍സനലിന് വേണ്ടി നാല് തവണയും എതിരാളികളുടെ വലയനക്കിയത്.

ലിവര്‍പൂളിന്‍റെ തട്ടകത്തില്‍ നടന്ന കളിയില്‍ രണ്ടാം പകുതിയില്‍ ഏഴ് ഗോളുകളാണ് പിറന്നത്. മുപ്പത്തിയാറാം മിനുട്ടിലാണ് അര്‍ഷാവിന്‍ ലിവര്‍പൂളിനെതിരെ ആദ്യപ്രഹരം നടത്തിയത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫെര്‍ണാണ്ടോ ടോറസ് ഹെഡ്ഡറിലൂടെ അതിഥേയര്‍ക്ക് സമനില നേടിക്കൊടുത്തു.

ആര്‍സനലിന്‍റെ ദുര്‍ബ്ബലപ്രതിരോധത്തെ മുതലെടുത്ത് ബെനയൂണ്‍ ലിവര്‍പൂളിന് മുന്‍‌തൂക്കം നല്‍കി. എന്നാല്‍ മികച്ച ഫോമില്‍ കളിച്ച അര്‍ഷാവിന്‍ ഏറെ താമസിയാതെ സമനില പിടിച്ചു. തുടര്‍ന്ന് മൂന്നാം തവണയും ലിവര്‍പൂളിന്‍റെ വലയനക്കി റഷ്യന്‍ താരം ആര്‍സനലിന് പ്രതീക്ഷ നല്‍കിയെങ്കിലും ടോറസ് സമനില ഗോളിലൂടെ ലിവര്‍‌പൂളിന്‍റെ രക്ഷകനായി.

ഇഞ്ച്വറി ടൈമിലായിരുന്നു ഇരു ടീ‍മുകളും നാലാം ഗോള്‍ നേടിയത്. ബെനയൂണിന്‍റെ രണ്ടാം ഗോളിലൂടെയാണ് ലിവര്‍പൂള്‍ അര്‍ഷാവിന്‍റെ നാലാം പ്രഹരത്തിന് മറുപടി പറഞ്ഞത്.

ഇതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെത്തി. 71 പോയിന്‍റാണ് അവര്‍ക്കുള്ളത്. ഒന്നാം സ്ഥാനക്കാരായിരുന്ന മാഞ്ച്സ്റ്ററിന് ഇന്ന് പോര്‍ട്സ്മൌത്തുമായി നടക്കുന്ന മത്സരം വിജയിച്ചാല്‍ വീണ്ടും പഴയ സ്ഥാനത്ത് തിരികെയെത്താം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :