'സര്‍വപാപഹരം ശിവം'

WEBDUNIA|
 
"വന്ദേ ശംഭുമുമാപതീം സുരഗുരും
വന്ദേ ജഗത്കാരണം

വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യശശാങ്കവഹ്നിനയനം
വന്ദേ മുകന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം"

ഹിന്ദുപുരാണപ്രകാരം ത്രിമൂര്‍ത്തികളില്‍ പ്രഥമഗണനീയനാണ് ശിവന്‍. അതുകൊണ്ട് തന്നെ ശിവനുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍ക്കും പ്രാധാന്യമേറെയാണ്. ശിവരാത്രിയാണ് ശിവനുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്. മാഘമാസത്തിലെ (കുംഭത്തിലെ) കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. താപസന്മാര്‍ക്ക് പ്രധാനവും ശിവ പ്രീതികരവുമായ ശിവരാത്രി വ്രതം അതിശ്രേഷ്ഠമാണ്.

പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതീഹ്യങ്ങളുണ്ട്. പാലാഴി മഥനം നടത്തിയമ്പോഴുണ്ടായ ഹലാലവിഷം ലോകരക്ഷയ്ക്കായി മഹാദേവന്‍ പാനം ചെയ്തു. വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ച രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്.

മറ്റൊരു ഐതീഹ്യം മാഹവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ്. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നു മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല.

അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നുവെന്നുമാണ് പുരാണങ്ങള്‍ പറയുന്നത്.

"ശിവന്‍' എന്ന വാക്കിന് അനേകം അര്‍ത്ഥങ്ങളുണ്ട് "മംഗളകാരി' എന്നാണ് സാമാന്യ അര്‍ത്ഥം.
മനുഷ്യര്‍ക്ക് മംഗളകരമായത് കാംക്ഷിക്കുന്നത് കൊണ്ട് "ശിവനാ'യി. ‘ശ‘ നിത്യമായ ആനന്ദത്തെയും ‘ഇ‘ പരമ പുരുഷനെയും ‘വ‘ ശക്തിയെയും - കുറിക്കുന്നു. പ്രളയകാലത്ത് ജഗത്ത് ഇവനില്‍ ശയിക്കുന്നതുകൊണ്ട് ശിവന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :