ജൂദാസ് ഒറ്റുകാരനല്ല

WEBDUNIA|
ന്യൂയോര്‍ക്ക്: മുപ്പത് വെള്ളിക്കാശിന് വേണ്ടി യേശുക്രിസ്തുവിനെ ഒറ്റികൊടുത്തവന്‍ ജൂദാസ്, വിശുദ്ധനായി നിന്ന് ചതിച്ചവന്‍ ജൂദാസ്.

ക്രിസ്ത്യന്‍ ചരിത്രത്തിലെ ഈ ചതിയന്‍ ചന്തുവിന് ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കാന്‍ പോന്ന രേഖകള്‍ - ജൂദാസിന്‍റെ സുവിശേഷം - ലഭ്യമായിരിക്കുന്നു - 1700 വര്‍ഷങ്ങള്‍ക്കു ശേഷം.

ജൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തിട്ടില്ലെന്ന വിശ്വാസം പണ്ടേയുണ്ടായിരുന്നു. ഇപ്പോള്‍ കണ്ടുകിട്ടിയ രേഖകള്‍ ഈ വിശ്വാസം ബലപ്പെടുത്തുന്നതാണ്.

യേശുവും ജൂദാസും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്നതാണ് "ഗോസ്പല്‍ ഓഫ് ജൂദാസ്' തന്നെപ്പറ്റി രാജഭരണാധികാരികളോട് പറയാന്‍ യേശു ജൂദാസിനെ ചുമതലപ്പെടുത്തുകയായിരുന്നു. അങ്ങനെ ചെയ്യുകവഴി മറ്റു ശിഷ്യന്മാരെ നീ അതിശയിക്കും എന്നും യേശു പറഞ്ഞിരുന്നു.

യേശുവിന്‍റെ പ്രവചനം ഒരര്‍ത്ഥത്തില്‍ ശരിയായി. ഇന്ന് ലോകമോര്‍ക്കുന്ന ഏക ശിഷ്യന്‍ ജൂദാസ് മാത്രമാണ്. മറ്റൊല്ലാ ശിഷ്യന്മാരുടെ പേര് എത്രപേര്‍ക്ക് അറിയാം?

ജൂദാസിന്‍റെ സുവിശേഷം എ.ഡി.200ല്‍ ഗ്രീക്കിലാണ് എഴുതിയിരുന്നത്. ഇപ്പോള്‍ കണ്ടുകിട്ടിയ സുവിശേഷത്തിന്‍റെ പകര്‍പ്പ് കോപ്ടിക്കിലുള്ള കൈയെഴുത്തു പ്രതിയുടേതാണ്. ഈജിപ്തിലും എത്യോപ്യയിലും മറ്റുമുള്ള കോロിക് സഭാരേഖകള്‍ ഗ്രീക്ക് അക്ഷരമാല ഉപയോഗിച്ച് എഴുതിയതാണ്.

1970ല്‍ ഈജിപ്തില്‍ നിന്നും കണ്ടെടുത്ത തോല്‍ പൊതിഞ്ഞ ഈ പുസ്തകം പാപ്പിറസ് ഇല കൊണ്ടുള്ള താളുകളില്‍ എഴുതിയതായിരുന്നു. ന്യൂയോര്‍ക്കിലെ നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റിയാണ് ഇതിന്‍റെ തര്‍ജ്ജമ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

യേശുക്രിസ്തു കുരിശിലേറുന്നതിന് മൂന്നു ദിവസം മുമ്പ് നടന്ന സംഭാഷണമാണ് ജൂദാസിന്‍റെ സുവിശേഷത്തിലെ മുഖ്യഭാഗം.

""നീ മറ്റുള്ളവരെ അതിശയിക്കും. കാരണം എന്‍റെ പൊതിയുന്ന മനുഷ്യരൂപത്തെ നീ ബലികൊടുക്കും'' എന്നു യേശുക്രിസ്തു അരുള്‍ ചെയ്തു. ക്രൈസ്തവ ആധ്യാത്മിക കാര്യങ്ങളില്‍ വിജ്ഞരായവര്‍ പറയുന്നത്, തന്‍റെ ഭൗതിക ശരീരത്തില്‍ നിന്ന് വേര്‍പിരിയാന്‍ സഹായിക്കുകവഴി ജൂദാസ് യേശുക്രിസ്തുവില്‍ കുടികൊണ്ടിരുന്ന ദൈവീക ചൈതന്യത്തെ ശരീരമുക്തമാക്കും എന്നായിരുന്നു അതിന്‍റെ അര്‍ത്ഥം എന്നതാണ്.

യേശുവിന്‍റെ 12 ശിഷ്യന്മാരില്‍ ബുദ്ധിമാനായ ജൂദാസിന് മാത്രമാണ് യേശുവിന്‍റെ അരുളലിന്‍റെ പൊരുള്‍ തിരിച്ചറിയാനായത്. യേശുവിന്‍റെ ഇച്ഛാനുസരണം അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :