വായനയുള്ള സംവിധായകര്‍ കുറവ് : ഷീല

ഇ ജി മധു, മസ്കറ്റ്

sheela receiving award
PROPRO
നല്ല സാഹിത്യകൃതികള്‍ വായിച്ചു ശീലമുള്ള സംവിധായകരില്ലാത്തതാണ് നല്ല കഥകളുള്ള സിനിമകള്‍ മലയാളത്തിലുണ്ടാവത്തതിന് ഒരു പ്രധാന കാരണമെന്ന് നടി ഷീല പറഞ്ഞു. മസ്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്‍റെ 2008 ലെ സാംസ്കാരിക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍.50000രൂപയും പ്രശംസാപത്രവുമാണ് അവാര്‍ഡ്

നല്ല കഥയില്ലാത്തതുകൊണ്ട് പല പടങ്ങളിലും അഭിനയിക്കാന്‍ വിമുഖത കാട്ടാറുണ്ട്. ഇന്ന് സംവിധായകന് നല്ല സിനിമാ കഥയ്ക്കു വേണ്ടി നല്ല നോവലുകള്‍ കണ്ടു പിടിച്ചു വായിക്കാന്‍ സമയവും ക്ഷമയുമില്ല. ഹിറ്റായ ഏതെങ്കിലും ഒരു അന്യഭാഷാ ചിത്രം കണ്ടാല്‍ പുതിയ പടത്തിനുള്ള ത്രെഡായി.

നടിമാര്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളും ഇപ്പോള്‍ ഉണ്ടാവുന്നില്ല ഷീല പറഞ്ഞു. അറുനൂറ്റി എണ്‍പത് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. പ്രേം നസീറുമായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിന് ലിംകാ ഗിന്നസ് ബുക്കില്‍ സ്ഥാനവും ലഭിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്‍റെ മൂന്നു ദിവസത്തെ ഓണാഘോഷ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥി ആയിരുന്നു ഷീല. ഒക്ടോബര്‍ ഒന്നാം തീയതി ബുധനാഴ്ച വൈകിട്ട് എട്ടു മണിക്ക് ലീ ഗ്രാന്‍ഡ് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതി അനില്‍ വാധ്വ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ക്ലബ് മലയാള വിഭാഗം കണ്‍‌വീനര്‍ ഏബ്രഹാം മാത്യൂ സ്വാഗതവും സാംസ്കാരിക വിഭാഗം കോഡിനേറ്റര്‍ താജുദ്ദീന്‍ നന്ദിയും പറഞ്ഞു.

ഐ എസ് സി ചെയര്‍മാന്‍ ഡോ സതീഷ് നമ്പ്യാര്‍, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അനില്‍ വാധ്വയുടെ പത്നിയുമായ ശ്രീമത് ദീപാ ഗോപാലന്‍ വാധ്വ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.

ക്ലബ് രണ്ടു മാസമായി നടത്തിയ ഓണാഘോഷ മത്സരങ്ങളില്‍ മുപ്പത്തിയേഴ് ഇനങ്ങളിലായി ആയിരത്തില്‍ പരം പേരാണ് പങ്കെടുത്തത്. ഇതിലെ വിജയികള്‍ക്ക് ഒക്ടോബര്‍ 2 ന് ഇതേ ഹാളില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ നടി ഷീല സമ്മാന നല്‍കി.

മൂന്നാം തിയതി വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് അംഗങ്ങളുടെ സംഗീത വിരുന്നിന്‍റെ അകമ്പടിയോടെ ആരംഭിച്ച വിഭവ സമൃദ്ധമായ ഓണസദ്യ 4 മണിയോടെ അവസാനിച്ചു. രണ്ടായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു.
മസ്കറ്റ്| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :